നിതീഷ് കുമാറിന്റെ ജന്മനാട് ‘നിതീഷ്‌പൂർ’ ആക്കണം; നിർദേശത്തെ പിന്തുണച്ച് ചിരാഗ് പാസ്വാൻ

പട്ന: ബിഹാർ മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജന്മനാടായ ബക്തിയാർപൂരിന്റെ പേര് ‘നിതീഷ്‌പൂർ’ എന്നാക്കി മാറ്റണമെന്ന നിർദേശത്തെ പിന്തുണച്ച് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ. നിതീഷ് കുമാറിനോടുള്ള ആദരസൂചകമായി നഗരത്തിന്റെ പേര് മാറ്റണമെന്ന നിർദേശം ഹിന്ദുസ്ഥാനി അവാം മോർച്ച ദേശീയ അധ്യക്ഷൻ സന്തോഷ് കുമാർ സുമനാണ് മുന്നോട്ടുവെച്ചത്.

ബിഹാറിന്റെ വികസനത്തിന് നിതീഷ് കുമാർ ദീർഘകാലം നൽകിയ സംഭാവനകൾ കണക്കിലെടുക്കുമ്പോൾ അദ്ദേഹത്തിന്റെ പേരിൽ ഒരു സ്ഥലത്തിന് പേര് നൽകുന്നത് നല്ല നിർദേശമാണെന്ന് ലോക് ജനശക്തി പാർട്ടി (റാംവിലാസ്) അധ്യക്ഷൻ കൂടിയായ ചിരാഗ് പറഞ്ഞു. ഭാവിതലമുറകൾക്ക് അദ്ദേഹത്തിന്റെ സംഭാവനകൾ ഓർമിക്കപ്പെടാൻ ഇത് സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

പേരുമാറ്റ നിർദേശത്തെക്കുറിച്ചുള്ള ചോദ്യത്തിന് ജെ.ഡി.യു പ്രവർത്തക അധ്യക്ഷൻ സഞ്ജയ് കുമാർ ഝാ നേരിട്ട് പിന്തുണ അറിയിച്ചില്ലെങ്കിലും സ്ഥലങ്ങളുടെ പേര് മാറ്റുന്നതിൽ നിതീഷ് കുമാറിന് വിശ്വസമില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

എന്നാൽ തന്റെ പിതാവും മുൻ കേന്ദ്രമന്ത്രിയുമായ രാംവിലാസ് പാസ്വാന്റെ വലിയ പ്രതിമ പട്നയിൽ സ്ഥാപിക്കണമെന്ന ആവശ്യവും ചിരാഗ് ഉന്നയിച്ചു. നിതീഷ് കുമാർ, രാംവിലാസ് പാസ്വാൻ, ലാലു പ്രസാദ് യാദവ് തുടങ്ങിയ നേതാക്കളുടെ സംഭാവനകൾ വരുംതലമുറകളും ഓർമിക്കുമെന്നും അവരുടെ പേരിൽ സ്ഥലങ്ങൾക്ക് പേരിടുന്നതിലും പ്രതിമകൾ സ്ഥാപിക്കുന്നതിലും തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിഹാറിലെ മദ്യനിരോധനം, പ്രളയ ദുരിതാശ്വാസം, ബംഗ്ലാദേശുമായുള്ള ഗംഗാ ജലവിഹിത കരാർ തുടങ്ങിയ വിഷയങ്ങളിലും അദ്ദേഹം പ്രതികരിച്ചു. മദ്യനിരോധനം മൂലമുണ്ടായ വരുമാനനഷ്ടം മറ്റ് മേഖലകളിൽ നിന്നുള്ള വരുമാനം വർധിപ്പിച്ച് പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രളയബാധിത പ്രദേശങ്ങളിൽ ആവശ്യമായ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഉറപ്പാക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ബംഗ്ലാദേശുമായുള്ള ഗംഗാ ജലവിഹിത കരാർ പുതുക്കരുതെന്ന ജെ.ഡി.യു ആവശ്യത്തിൽ എൻ.ഡി.എക്കുള്ളിൽ ചർച്ച ചെയ്ത് പരിഹാരം കണ്ടെത്താനാകുമെന്ന് ചിരാഗ് പറഞ്ഞു. വിഷയത്തിൽ തീരുമാനമെടുക്കുന്നതിന് മുമ്പ് സഖ്യകക്ഷികൾ ഒന്നിച്ചിരുന്ന് ചർച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - Chirag Backs Nitishpur Proposal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.