കൊൽക്കത്ത: പൊരിഞ്ഞ പോരാട്ടം നടക്കുന്ന പശ്ചിമബംഗാളിൽ മമത ബാനർജിയുടെ എതിർ സ്ഥാനാർഥിയും ബി.ജെ.പി നേതാവുമായ സുവേന്ദു അധികാരിയുടെ ആരോപണം പൊളിച്ചടുക്കി സമൂഹമാധ്യമങ്ങൾ. മമതയുടെ മണ്ഡലമായ ഭവാനിപൂരിൽ കള്ളവോട്ടുചെയ്യാൻ തൃണമൂൽ കോൺഗ്രസുകാർ 750 കൃത്രിമ വിരലുകൾ വാങ്ങി എന്നായിരുന്നു സുവേന്ദുവിന്റെ ആരോപണം. എന്നാൽ, ഇത് ഉപയോഗിക്കണമെങ്കിൽ സ്വന്തം കൈവിരൽ മുറിക്കേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടി സമൂഹമാധ്യമ അക്കൗണ്ടുകൾ രംഗത്തെത്തി.
‘മുഖ്യമന്ത്രി മമത ബാനർജി മത്സരിക്കുന്ന ഭവാനിപൂരിൽ തൃണമൂൽ കോൺഗ്രസ് കൗൺസിലർ 750 കൃത്രിമ വിരലുകൾ വാങ്ങിയിട്ടുണ്ട്. ഇത് ഉപയോഗിച്ച് കള്ളവോട്ടുചെയ്യാനാണ് നീക്കം. ഇത് തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കാനുള്ള ശ്രമമാണ്. അത്തരം രീതികൾ ഞങ്ങൾ അനുവദിക്കില്ല’ -സുവേന്ദു പറഞ്ഞു. ഇതിന് തെളിവായി വിരലുകളുടെ ചിത്രവും അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചിരുന്നു. ഗൂഗിളിൽ നിന്ന് ഡൗൺലോഡ് ചെയ്ത സിലിക്കൺ വിരലിന്റെ ചിത്രമാണ് സുവേന്ദു കാണിച്ചത്. എന്നാൽ, തൃണമൂൽ കോൺഗ്രസ് ഈ ആരോപണം ശക്തമായി നിഷേധിച്ചു. ഇത് അടിസ്ഥാനരഹിതവും അപ്രായോഗികവുമാണെന്ന് അവർ പറഞ്ഞു.
‘ഇന്ത്യയിലെ പലർക്കും കൃത്രിമ അവയവം എന്താണെന്ന് അറിയാം. ഇത് ഉപയോഗിക്കുന്നതിന്, കൈയിൽ ഘടിപ്പിക്കാൻ ടിഎംസി പ്രവർത്തകർ വിരൽ മുറിക്കേണ്ടി വരും. അത് വിരൽ കയ്യുറകളല്ല, കൃത്രിമ വിരലാണ്. നഷ്ടപ്പെട്ടതോ പ്രവർത്തനരഹിതമായതോ ആയ ശരീര ഭാഗത്തിന് പകരം വയ്ക്കുന്ന ഉപകരണമാണ് കൃത്രിമാവയവം’ -ഈസ്റ്റ് ബംഗാൾ ന്യൂസ് അനലൈസിസ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.