'മറാത്തികൾ രൂപീകരിച്ച പാർട്ടിക്കുള്ളിൽ ബി.ജെ.പി പിളർപ്പിന്‍റെ വിത്ത് പാകി'; എൻ.സി.പി -ശിവസേന പിളർപ്പിൽ ബി.ജെ.പിയെ വിമർശിച്ച് സുപ്രിയ സുലെ

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി, ശിവസേന പാർട്ടികളിലുണ്ടായ പിളർപ്പിൽ ബി.ജെ.പിയെ വിമർശിച്ച് എൻ.സി.പി നേതാവും എം.പിയുമായ സുപ്രിയ സുലെ. മറാത്തികൾ അരംഭിച്ച രണ്ട് പാർട്ടികൾക്കിടയിൽ ബി.ജെ.പി പിളർപ്പിന്‍റെ വിത്ത് പാകിയെന്നും ഇരു പാർട്ടികൾക്കും പിളർപ്പ് വലിയ നഷ്ടങ്ങളുണ്ടാക്കിയെന്നും സുപ്രിയ സുലെ പറഞ്ഞു.

"ബാലാസാഹെബ് താക്കറെയും ശരത് പവാറും രാഷ്ട്രീയ പാർട്ടികളുണ്ടാക്കി. ഇരുവർക്കും മറാത്തി ജനങ്ങളുടെ സ്നേഹവും പിന്തുണയും ലഭിച്ചു. ഇരുവരുടെയും വേരുകൾ മഹാരാഷ്ട്രയിലാണ്, അവരുടെ പൊക്കിൾക്കൊടി മഹാരാഷ്ട്രയിലെ ജനങ്ങളിൽ സുരക്ഷിതമായിരുന്നു" സുപ്രിയ സുലെ കൂട്ടിച്ചേർത്തു. ബി.ജെ.പിയുടെ അദൃശ്യ കരങ്ങൾ പാർട്ടിക്കുള്ളിൽ ഭിന്നിപ്പുണ്ടാക്കുകയും അത് ഇരുവിഭാഗക്കാർക്കും വലിയ നഷ്ടങ്ങൾക്ക് കാരണമാകുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഞ്ച് വർഷക്കാലം സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയായിരുന്ന വ്യക്തിയെ ബി.ജെ.പി ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് മാറ്റി. നിക്ഷേപങ്ങൾ മഹാരാഷ്ട്രയിൽ നിന്നും അകലുകയാണ്. സംസ്ഥാനത്തിന്‍റെ പ്രാധാന്യത്തെ ഇല്ലാതാക്കി അതിനെ തളർത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും സുലെ കൂട്ടിച്ചേർത്തു.

ഈ വർഷം ജൂലൈ 2നായിരുന്നു നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവായിരുന്ന അജിത് പവാർ ബി.ജെ.പിക്കൊപ്പം ചേരുന്നത്. അദ്ദേഹത്തോടൊപ്പം എട്ട് എം.എൽ.എമാരും ബി.ജെ.പിയിലേക്ക് പോയിരുന്നു. കഴിഞ്ഞ വർഷം ജൂണിലായിരുന്നു മഹാവികാസ് അഘാഡി സർക്കാരിനെ പതനത്തിലേക്ക് നയിച്ച് ശിവസേന നേതാവായിരുന്ന ഏക്നാഥ് ഷിൻഡെയുടേയും മുപ്പതോളം അംഗങ്ങളുടോയും വിമതനീക്കം.

Tags:    
News Summary - Supriya sule slams BJP over division in Shivasena and NCP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.