ന്യൂഡൽഹി: സ്ത്രീകളുടെ ചേലാകർമം സ്വകാര്യതയുടെ ലംഘനമെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം. ചേലാകർമത്തിന് അനുമതി തേടി ദാവൂദി ബൊഹ്റ മുസ് ലിം വിഭാഗത്തിലെ സ്ത്രീകൾ സമർപ്പിച്ച ഹരജിയിലാണ് നിരീക്ഷണം.
ഭർത്താവിന്‍റെ ഇഷ്ടം പിടിച്ചുപറ്റാൻ വേണ്ടിയെന്ന തരത്തിലാണ് സ്ത്രീകൾ ചേലാകർമം നടത്തുന്നത്. അതിനെ കോടതി ചോദ്യം ചെയ്തു. എന്തിനാണ് സ്ത്രീകൾ ചേലാകർമം ചെയ്യുന്നതെന്നും സ്ത്രീകൾ വളർത്തു മൃഗങ്ങൾ ആണോ എന്ന് ഹരജിയിൽ വാദം കേൾക്കവെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചോദിച്ചു.
അതേസമയം, സ്ത്രീകളുടെ ചേലാകമർമം നിരോധിച്ചതിനെ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ പിന്തുണച്ചു. യു.എസ്, യു.കെ. ആസ്ട്രേലിയ, 27 ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ ചേലാകമർമത്തിന് നിരോധനമുണ്ടെന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ വ്യക്തമാക്കി. കേസിൽ നാളെയും വാദം തുടരും.
ശിയാ വിഭാഗത്തിലെ ഉപവിഭാഗമാണ് ദാവൂദി ബൊഹ്റ മുസ് ലിംകൾ. ആചാരത്തിന്‍റെ ഭാഗമായാണ് സ്ത്രീകളുടെ ചേലാകർമം നടത്തുന്നതെന്നാണ് ഇവരുടെ വാദം. കേരള, തെലങ്കാന സംസ്ഥാനങ്ങളിൽ ദാവൂദി ബൊഹ്റ മുസ് ലിംകൾ ഉള്ളതിനാൽ സ്ത്രീകളുടെ ചേലാകർമം കേസിൽ കക്ഷിചേരാൻ ഈ രണ്ട് സംസ്ഥാനങ്ങളോട് സുപ്രീംകോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, ഡൽഹി എന്നീ സംസ്ഥാനങ്ങൾ നിലവിൽ കേസിലെ കക്ഷികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.