ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരായ കുറ്റവിചാരണ പ്രമേയ നോട്ടീസ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തള്ളിയതിനെതിരെ കോണ്‍ഗ്രസ് സമർപ്പിച്ച ഹരജിയിൽ അഞ്ചംഗ ഭരണഘടന ബെഞ്ച് ചൊവ്വാഴ്ച വാദം കേൾക്കും. ജസ്റ്റിസ് എ.കെ. സിക്രി അധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് ഹരജി പരിഗണിക്കുക. ജസ്റ്റിസ് എസ്.എ. ബോബ്ദെ, എൻ.വി. രമണ, അരുൺ മിശ്ര, ആദർശ് കമാർ ഗോയൽ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.
സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിമാരായ ജസ്തി ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്, മദൻ ബി. ലോകുർ, കുര്യൻ ജോസഫ് എന്നിവർ ഭരണഘടന ബെഞ്ചിെൻറ ഭാഗമല്ല. സുപ്രീംകോടതിയിലെ ആറാമത്തെ മുതിർന്ന ജഡ്ജിയാണ് ജസ്റ്റിസ് സിക്രി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ദേഹത്തിെൻറ ഭരണപരമായ അധികാരം ഉപയോഗിച്ചാണ് ബെഞ്ചിലെ അംഗങ്ങളെ നിശ്ചയിച്ചത്. ഉപരാഷ്ട്രപതിയുടെ തീരുമാനം ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രാജ്യസഭ എം.പിമാരായ പ്രതാപ് സിങ് ബജ്വ, അമീ ഹര്‍ഷാദ്റെ യാഗ്നിക് എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. പുതിയ ഹരജികള്‍ ചീഫ് ജസ്റ്റിസിന് മുമ്പാകെ പരാമര്‍ശിക്കുന്ന പതിവിന് വിരുദ്ധമായി അഭിഭാഷകരായ കപില്‍ സിബല്‍, പ്രശാന്ത് ഭൂഷണ് എന്നിവര്‍ ഇൗ ഹരജി സുപ്രീംകോടതിയിലെ രണ്ടാമനായ ജസ്റ്റിസ് ജെ. െചലമേശ്വര്‍ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ പരാമര്‍ശിക്കുകയായിരുന്നു.
ആരോപണം ചീഫ് ജസ്റ്റിസിനെതിരെ ആയതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ഇരുവരും വിശദീകരിച്ചു. ചീഫ് ജസ്റ്റിസിനെ സമീപിക്കാന്‍ ചെലമേശ്വര്‍ നിര്‍ദേശിച്ചുവെങ്കിലും ഇരുവരും നിലപാട് ആവർത്തിച്ചു. ഇതോടെ ഹരജി നാളെ വീണ്ടും തെൻറ ബെഞ്ചിനു മുമ്പാകെ പരാമർശിക്കാൻ ജസ്റ്റിസ് ചെലമേശ്വർ നിർദേശിച്ചതിനു പിന്നാലെയാണ് ചീഫ് ജസ്റ്റിസ് ഇടപെട്ട് പുതിയ ഭരണഘടനാ ബെഞ്ചിലേക്ക് മാറ്റിയത്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്രയയെ ഇംപീച്ച് ചെയ്യുന്നതിനായി പ്രതിപക്ഷത്തെ 64 എം.പിമാര്‍ ഒപ്പുെവച്ച നോട്ടീസ് കഴിഞ്ഞ മാസം23നാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തള്ളിയത്.
കേസുകള്‍ ഏതു ബെഞ്ചിന് വിടണമെന്ന് തീരുമാനിക്കാനുള്ള അധികാരം ചീഫ് ജസ്റ്റിസിനാണെന്ന് അദ്ദേഹത്തിനെതിരെ ആരോപണമുയർന്ന പ്രസാദ് മെഡിക്കൽ ട്രസ്റ്റ് കേസിൽ ഇടപെട്ട് ചീഫ് ജസ്റ്റിസ് തന്നെ വിധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.