ന്യൂഡൽഹി: ഉത്തർപ്രദേശിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന ഹരജി സുപ്രീംകോടതി തള്ളി. ഭരണഘടനയിലെ ആർട്ടിക്ക്ൾ 356 യു.പിയിൽ നടപ്പാക്കണമെന്നായിരുന്നു ആവശ്യം.
സംസ്ഥാനത്ത് ക്രമസമാധാനനില തകർന്നുവെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൻ സി.ആർ. ജയ സുകിനാണ് സുപ്രീംകോടതിയിൽ ഹരജി നൽകിയത്. സംസ്ഥാനത്ത് ന്യനപക്ഷങ്ങളോടുള്ള വേർതിരിവ്, ദലിതുകൾക്കെതിരായ അതിക്രമം തുടങ്ങിയവ ഹരജിയിൽ പരാമർശിച്ചു.
എന്നാൽ, എന്തിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരം വാദങ്ങൾ ഉന്നയിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അഭിഭാഷകനോട് ആരാഞ്ഞു. എത്ര സംസ്ഥാനങ്ങളിലെ കുറ്റകൃത്യ കണക്കുകൾ പഠന വിധേയമാക്കിയിട്ടുണ്ടെന്നും എന്തിന്‍റെ അടിസ്ഥാനത്തിലാണ് ആരോപണങ്ങൾ ഉന്നയിച്ചതെന്നും ആരാഞ്ഞ കോടതി നിങ്ങളുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നത് എങ്ങനെയാണെന്നും ചോദിച്ചു .
സംസ്ഥാനത്ത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നു, പൊലീസുകാർ ഉൾപ്പെടുന്ന കൊലപാതകങ്ങൾ വർധിക്കുന്നു, മാധ്യമസ്വാതന്ത്ര്യത്തിന് നിയന്ത്രണം, ദലിതുകൾക്കെതിരായ അതിക്രമം വർധിക്കുന്നു തുടങ്ങിയവ അഭിഭാഷകൻ ഹരജിയിൽ ഉന്നയിച്ചിരുന്നു. ഹത്രാസ് കൂട്ടബലാത്സംഗ കേസ് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു അഭിഭാഷകന്‍റെ ഹരജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.