ന്യൂഡൽഹി: കേരളത്തിൽ വോട്ടർപട്ടിക തീവ്രപരിഷ്കരണത്തിനുള്ള (എസ്.ഐ.ആർ) എന്യൂമറേഷൻ ഫോമുകൾ സമർപ്പിക്കാനുള്ള സമയം നീട്ടിനൽകണമെന്ന സംസ്ഥാന സർക്കാറിന്‍റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. നേരത്തെ ഈ മാസം 18 വരെ സമയം നീട്ടിനൽകിയിരുന്നു. തന്നിരിക്കുന്ന തീയതിക്കകം ഫോമുകൾ സമർപ്പിക്കാൻ ശ്രമിക്കണമെന്നും സമയം നീട്ടിനൽകണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ കേസ് 18ന് വീണ്ടും പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയും അടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ എസ്.ഐ.ആർ ജോലികൾ തിടുക്കപ്പെട്ട് തീർക്കാൻ ബുദ്ധിമുട്ടാണെന്ന് കാണിച്ചാണ് സംസ്ഥാനം സമയം നീട്ടിനൽകണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. നേരത്തെ ഇതേ ആവശ്യവുമായെത്തിയ സംസ്ഥാനത്തിന് ഡിസംബർ നാലിൽനിന്ന് 11ലേക്കും പിന്നീട് 18 വരെയും സമയം ദീർഘിപ്പിച്ച് നൽകിയിരുന്നു. എന്നാൽ 20 ലക്ഷം ഫോമുകൾ ഇനിയും ലഭിക്കാനുണ്ടെന്ന് സർക്കാർ ചൂണ്ടിക്കാണിച്ചു. രണ്ടാഴ്ച കൂടി സമയം നീട്ടി നൽകണമെന്നായിരുന്നു ആവശ്യം.
എന്നാൽ സർക്കാർ വാദത്തെ എതിർത്ത തെരഞ്ഞെടുപ്പ് കമീഷൻ, നടപടി ക്രമങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും ആവശ്യമെങ്കിൽ മാത്രം നീട്ടിനൽകാം എന്നുമാണ് വിശദീകരിച്ചത്. 97.42 ശതമാനം എന്യൂമറേഷൻ ഫോം ഡിജിറ്റൈസ് ചെയ്തുകഴിഞ്ഞു. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ സമയം ദീർഘിപ്പിക്കേണ്ടതില്ലെന്നും കമീഷൻ കോടതിയിൽ പറഞ്ഞു. ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ്. ശനിയാഴ്ച വോട്ടെണ്ണും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.