സി.ജെ.പി പ്രതിഷേധക്കാർക്കെതിരായ എല്ലാ എഫ്.ഐ.ആറുകളും റദ്ദാക്കി സുപ്രീംകോടതി
ന്യൂഡൽഹി: ജൂലൈ 20 മുതൽ 25 വരെ നടന്ന കോക്രോച് ജനതാ പാർട്ടി (സി.ജെ.പി) പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കും മറ്റ് പ്രതിഷേധക്കാർക്കുമെതിരെ രജിസ്റ്റർ ചെയ്ത എല്ലാ എഫ്.ഐ.ആറുകളും റദ്ദാക്കി സുപ്രീംകോടതി. ഗുരുതരമായ ക്രിമിനൽ പശ്ചാത്തലമുള്ളവർക്കെതിരായ കേസുകൾ റദ്ദാക്കില്ലെന്ന് കോടതി വ്യക്തമാക്കി.
ജൂലൈ 20ന് നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട കേസുകളിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നിർണായക നടപടി. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും രജിസ്റ്റർ ചെയ്ത കേസുകൾ ഇതിന്റെ പരിധിയിൽ വരും. പ്രതിഷേധവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ പ്രതിഷേധക്കാർക്കെതിരായ എല്ലാ എഫ്.ഐ.ആറുകളും റദ്ദാക്കാൻ ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരമുള്ള പ്രത്യേക അധികാരം സുപ്രീം കോടതി ചൊവ്വാഴ്ച ഉപയോഗിച്ചു.
അതേസമയം, ഗുരുതര ക്രിമിനൽ പശ്ചാത്തലമുള്ള 2873 പേർക്കെതിരായ ഒരു എഫ്.ഐ.ആർ തുടരാൻ ഡൽഹി പൊലീസിന് സുപ്രീംകോടതി അനുമതി നൽകി. ഇവർക്കെതിരെ ഗുരുതരമായ ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട മുൻകാല പശ്ചാത്തലമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ജൂലൈ 20 നും 25 നും ഇടയിലാണ് രാജ്യത്തുടനീളം കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നത്. അന്നത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കുമെന്നും ജൂലൈ 20 മുതൽ 25 വരെയുള്ള സംഭവങ്ങളെ അടിസ്ഥാനമാക്കി പുതിയ എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യില്ലെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കേന്ദ്രസർക്കാരിനൊപ്പം ഡൽഹി പൊലീസ്, ബിഹാർ, അസം, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര സർക്കാരുകളും പ്രതിഷേധവുമായി ബന്ധപ്പെട്ട എഫ്.ഐ.ആറുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അപേക്ഷകൾ സമർപ്പിച്ചിരുന്നു.
വിദ്യാർഥി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട എഫ്.ഐ.ആറുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരും (ഡൽഹി പോലീസ്), ബീഹാർ, അസം, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര സംസ്ഥാനങ്ങളും അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ടെന്നും ജൂലൈ 20 മുതൽ ജൂലൈ 25 വരെ നടന്ന പ്രതിഷേധ പരിപാടികളുമായി ബന്ധപ്പെട്ട് ഭാവിയിൽ എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യില്ലെന്ന് ഉറപ്പുനൽകിയിട്ടുണ്ടെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ജൂലൈ 25 ന് കേന്ദ്രം സി.ജെ.പി നേതാക്കൾക്ക് നൽകിയ ഉറപ്പ് പാലിക്കുന്നതിനാണ് അപേക്ഷകൾ സമർപ്പിച്ചിരിക്കുന്നതെന്നും തുഷാർ മേത്ത പറഞ്ഞു.
അതേസമയം, സുപ്രീംകോടതിയുടെ ഉത്തരവിന് പിന്നാലെ സെപ്റ്റംബർ അഞ്ചിന് ഡൽഹിയിൽ നടത്താനിരുന്ന പ്രതിഷേധ മാർച്ച് പിൻവലിക്കുന്നതായി സി.ജെ.പി അറിയിച്ചു. കേന്ദ്രത്തിന്റെ അനുകൂല നിലപാടും സുപ്രീംകോടതിയുടെ പുതിയ ഉത്തരവും പരിഗണിച്ചാണ് മാർച്ച് പിൻവലിക്കുന്നതെന്ന് സി.ജെ.പി വക്താവ് സൗരവ് ദാസ് കോടതിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.