മംഗളൂരു: പബ് അക്രമം നടക്കുമ്പോൾ മഹാരാഷ്ട്രയിലായിരുന്ന തന്നെ 2009ലെ ബി.ജെ.പി സർക്കാർ ബോധപൂർവ്വം പ്രതി ചേർക്കുകയായിരുന്നുവെന്ന് ശ്രീരാമ സേന നേതാവ് പ്രമോദ് മുത്തലിക് ആരോപിച്ചു. താൻ ഉൾപ്പെടെ 30പ്രതികളേയും വെറുതെവിട്ട കോടതിവിധി അറിഞ്ഞ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞാണ് താൻ മംഗളൂരിലെത്തിയത്. എന്നിട്ടും ബി.ജെ.പി സർക്കാർ തന്നെ അറസ്റ്റ് ചെയ്തു.16ദിവസം ജയിലിൽ കിടന്നു. വൻ ധനനഷ്ടവും സമയനഷ്ടവും സർവ്വോപരി മാനഹാനിയും സഹിച്ചു. ബി.ജെ.പി പ്രവർത്തകർ അക്രമം പ്രവർത്തിച്ചാൽ പാർട്ടി അധ്യക്ഷൻ യദ്യൂരപ്പയെ അറസ്റ്റ് ചെയ്യുമോ? കോൺഗ്രസുകാർ അക്രമം പ്രവർത്തിച്ചാൽ മുഖ്യമന്ത്രിയെ പ്രതിയാക്കുന്ന ശൈലിയുണ്ടോ? -മുത്തലിക് ആരാഞ്ഞു.
പബ് സംഭവത്തിൽ സ്ത്രീകൾക്കും വിദ്യാർഥിനികൾക്കും നേരെ അക്രമം ഉണ്ടായതിൽ ശ്രീരാമസേന ഖേദം പ്രകടിപ്പിച്ചിരുന്നതായി മുത്തലിക് പറഞ്ഞു. അക്രമശൈലി ഉപേക്ഷിക്കുകയും ചെയ്തു. എന്നാൽ നമ്മുടെ നാടിന് ചേരാത്ത പാശ്ചാത്യൻ സംസ്കാരത്തിനെതിരെ സേനയുടെ പോരാട്ടം തുടരും.
കോൺഗ്രസ്,ബി.ജെ.പി സർക്കാറുകൾ ചാർജ്ജ് ചെയ്ത 106 കേസുകളിൽ താൻ പ്രതിയാണ്. ഇതിൽ 21എണ്ണം മാത്രമാണ് ശേഷിക്കുന്നത്. ബാക്കി ഏല്ലാറ്റിലും കുറ്റമുക്തനാക്കപ്പെട്ടതായി മുത്തലിക് അവകാശപ്പെട്ടു. വാർത്താസമ്മേളന ശേഷം മുത്തലിക്കും പ്രവർത്തകരും പടക്കംപൊട്ടിച്ച് കോടതിവിധി ആഘോഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.