ബംഗളൂരു: കർണാടക നിയമസഭയിൽ ബി.ജെ.പിക്ക് പിന്തുണ നൽകണമെന്ന ആവശ്യവുമായി ജെ.ഡി.എസിലെ ഒരു വിഭാഗം എം.എൽ.എമാർ. വെള്ളിയാഴ്ച രാത്രി എച്ച്.ഡി. കുമാരസ്വാമി വിളിച്ചുചേർത്ത യോഗത്തിലാണ് ആവശ്യമുയർന്നതെന്ന് പാർട്ടി എം.എൽ.എയും മുൻ മന്ത്രിയുമായ ജി.ടി. ദേവഗൗഡ പറഞ്ഞു.
സഖ്യസർക്കാറിന് ഭരണം നഷ്ടമായ സാഹചര്യത്തിൽ ഭാവിപരിപാടികൾ ആലോചിക്കാനാണ് വെള്ളിയാഴ്ച യോഗം ചേർന്നത്. കോൺഗ്രസിനൊപ്പം തുടരണമോയെന്ന കാര്യത്തിൽ ജെ.ഡി.എസ് എം.എൽ.എമാർക്കിടയിൽ രണ്ട് അഭിപ്രായമാണുള്ളത്.
ഒരു വിഭാഗം എം.എൽ.എമാർ നിയമസഭയിൽ പ്രതിപക്ഷത്ത് ഇരിക്കാമെന്ന അഭിപ്രായക്കാരാണ്. അതേസമയം, ബി.ജെ.പിക്ക് പുറത്തുനിന്ന് പിന്തുണ നൽകണമെന്ന അഭിപ്രായമാണ് മറുവിഭാഗം എം.എൽ.എമാർക്ക് -ജി.ടി. ദേവഗൗഡ പറഞ്ഞു. വിഷയത്തിൽ നിലപാട് സ്വീകരിക്കാൻ കുമാരസ്വാമിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സഖ്യസർക്കാറിനെ അട്ടിമറിച്ച് അധികാരത്തിലേറിയ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ തിങ്കളാഴ്ച സഭയിൽ വിശ്വാസ വോട്ട് തേടും. കേവലഭൂരിപക്ഷം തെളിയിക്കാൻ 112 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. ബി.ജെ.പിക്ക് നിലവിൽ 106 അംഗങ്ങളാണുള്ളത്. ഈ സാഹചര്യത്തിൽ ജെ.ഡി.എസ് തീരുമാനം നിർണായകമായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.