ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രക്രിയയിൽ നിന്ന് നുഴഞ്ഞുകയറ്റക്കാരെ മാറ്റിനിർത്താനാണ് എസ്.ഐ.ആർ നടപ്പിലാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ, ദേശദ്രോഹികൾ അവരെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് മോദി ആരോപിച്ചു. അസമിലെ ഗുവാഹത്തിയിൽ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
കോൺഗ്രസിന്റെ തെറ്റുകൾ തിരുത്തുകയാണ് ഞാൻ ചെയ്യുന്നത്. അസമിനെ അവഗണിക്കുന്ന സമീപനമാണ് കോൺഗ്രസ് പിന്തുടർന്നിരുന്നത്. പതിറ്റാണ്ടുകളായി വടക്ക്-കിഴക്കൻ ഇന്ത്യയെ തന്നെ കോൺഗ്രസ് അവഗണിക്കുകയാണെന്നും മോദി ആരോപിച്ചു.
കോൺഗ്രസ് ഒരു വലിയ പാപം ചെയ്തു. അസമിനെ വികസനത്തിന് പുറത്താക്കി. ഇതിന് രാജ്യം ഇപ്പോൾ വലിയ വില നൽകുകയാണ്. ഐക്യത്തിനും സുരക്ഷക്കും വരെ ഇത് വെല്ലുവിളി ഉയർത്തുന്നുണ്ട്. കോൺഗ്രസ് കാലത്ത് വടക്കു-കിഴക്കൻ ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ വലിയ രീതിയിൽ അക്രമമാണ് വളർന്ന് വന്നിരുന്നത്. ഇപ്പോൾ സ്ഥിതി മാറി വരികയാണെന്നും മോദി അവകാശപ്പെട്ടു.
കഴിഞ്ഞ 11 വർഷം കൊണ്ട് അക്രമത്തിന് അന്ത്യം കുറിക്കാൻ കഴിഞ്ഞു. വടക്ക്-കിഴക്കൻ ഇന്ത്യയിലെ അക്രമം ബാധിക്കപ്പെട്ട ജില്ലകൾ ഇപ്പോൾ വികസനത്തെ കുറിച്ചാണ് സംസാരിക്കുന്നതെന്നും മോദി അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.