പ്രിയങ്ക് ഖാർഗെ
ബെംഗളൂരു: ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ നടന്ന അപ്രതീക്ഷിത റെയ്ഡിന് ഉത്തരവിട്ടത് താനാണെന്ന് വ്യക്തമാക്കി കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ. മുൻ എം.പിയും പീഡനക്കേസ് പ്രതിയുമായ പ്രജ്വൽ രേവണ്ണയുടെ പക്കൽനിന്ന് റെയ്ഡിൽ ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ കണ്ടെത്തിയ സംഭവത്തിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രിയുടെ പ്രതികരണം. സംസ്ഥാനത്തെ എല്ലാ ജയിലുകളിലും ഇത്തരം അപ്രതീക്ഷിത പരിശോധനകൾ തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ അനുമതിയോടെ സെൻട്രൽ ക്രൈം ബ്രാഞ്ചിലെ നൂറോളം ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചാണ് ജയിലിൽ വ്യാപക റെയ്ഡ് നടത്തിയത്. രണ്ടാഴ്ച മുമ്പ് താൻ ജയിൽ സന്ദർശിച്ചപ്പോൾ ചില ഗുരുതര വീഴ്ചകൾ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് സി.സി.ബി സംഘത്തെ പരിശോധനയ്ക്കായി നിയോഗിച്ചതെന്നും മന്ത്രി പറഞ്ഞു. റെയ്ഡിൽ ഫോണുകൾ, പെൻഡ്രൈവുകൾ തുടങ്ങിയ നിരോധിത വസ്തുക്കൾ തടവുകാരിൽ നിന്ന് പിടിച്ചെടുത്തു.
തടവുകാർക്ക് അനാവശ്യ സൗകര്യങ്ങൾ നൽകാൻ ഒത്താശ ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി ആരംഭിച്ചതായി പ്രിയങ്ക് ഖാർഗെ വ്യക്തമാക്കി. കുറ്റക്കാരായ ഉദ്യോഗസ്ഥരെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ജയിൽ ഉദ്യോഗസ്ഥർ തടവുകാരുമായി വഴിവിട്ട ബന്ധം പുലർത്തുന്നത് അനുവദിക്കില്ലെന്നും, പണം വാങ്ങി നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ജയിലുകളിലെ മൊബൈൽ ജാമറുകൾ കൃത്യമായി പ്രവർത്തിക്കുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ജയിലുകളിലെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ പൂർണമായി ഓഡിറ്റ് ചെയ്യാൻ ഉത്തരവിട്ടിട്ടുണ്ട്. ബെംഗളൂരുവിന് പുറമെ കൽബുർഗി, ബെളഗാവി തുടങ്ങി സംസ്ഥാനത്തെ മറ്റ് പ്രധാന ജയിലുകളിലും വരും ദിവസങ്ങളിൽ സമാനമായ അപ്രതീക്ഷിത റെയ്ഡുകൾ തുടരുമെന്നും മന്ത്രി അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.