മുംബൈ: സിമി മുൻ അഖിലേന്ത്യ പ്രസിഡന്റും സ്ഫോടനക്കേസ് പ്രതിയുമായ ആലുവ സ്വദേശി സി.എ.എം ബഷീർ കാനഡയിൽ പിടിയിലായതായി മുംബൈ പൊലീസ്. റെഡ്കോർണർ നോട്ടീസിനെ തുടർന്ന് ഒരാഴ്ച മുമ്പാണ് ബഷീർ കസ്റ്റഡിയിലായത്. മുംബൈയിലെ പ്രത്യേക പോട്ട കോടതിയിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. പിടിയിലായത് ഇന്ത്യയിൽ പിടികിട്ടാപ്പുള്ളിയായ ബഷീർ തന്നെയാണെന്നതിന് കാനഡ അധികൃതർക്ക് തെളിവു നൽകണം. ഡി.എൻ.എ പരിശോധനക്കായി ബഷീറിന്റെ ബന്ധുക്കളുടെ രക്തം ശേഖരിക്കണം. ഇതിന് അനുമതി തേടിയാണ് കോടതിയെ സമീപിച്ചത്. രക്തംനൽകി സഹകരിക്കാൻ കൊച്ചിയിൽ കഴിയുന്ന സഹോദരിയോട് കോടതി ആവശ്യപ്പെട്ടു.
ആളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രക്തം നൽകാമെന്ന, ബഷീറിന്റെ സഹോദരിയുടെ വാദം കോടതി അംഗീകരിച്ചില്ല. മുംബൈ പൊലീസ് കൊച്ചിയിലെത്തി രക്തം ശേഖരിക്കാനുള്ള നടപടി സ്വീകരിക്കും. 2002ലെ മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷൻ സ്ഫോടനം, 2003ലെ വിലേപാർലെ സ്ഫോടനം, മുളുണ്ടിലെ ട്രെയിൻ സ്ഫോടനം തുടങ്ങിയ കേസുകളിൽ പ്രതിയാണ് ബഷീർ. 12 പേരാണ് ഈ സ്ഫോടനങ്ങളിലായി മരിച്ചത്. 2011ൽ ഇന്ത്യ പാകിസ്താന് കൈമാറിയ 50 പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ബഷീറുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.