മിസോറാം: ലുങ്‌ലെയ് ജില്ലാ ജയിലിൽ വ്യാജ രേഖകൾ ഉപയോഗിച്ച് 16 തടവുകാരെ മോചിപ്പിച്ച വിചിത്രമായ സംഭവം പുറത്തുവന്നു. പ്രശസ്ത ഹോളിവുഡ് ചിത്രം 'ഷൗഷാങ്ക് റഡംപ്ഷൻ' സിനിമ പോലെ ആസൂത്രണം ചെയ്ത ഈ തട്ടിപ്പ് കഴിഞ്ഞ നാല് മാസമായി ജയിൽ അധികൃതരുടെ കണ്ണുവെട്ടിച്ച് നടക്കുകയായിരുന്നു. ലുങ്‌ലെയ് ജില്ലാ സെഷൻസ് കോടതിയുടെ പേരിലുള്ള വ്യാജ റിലീസ് ഓർഡറുകളും സീലുകളും കൃത്രിമമായി നിർമിച്ചാണ് പ്രതികൾ ഈ തട്ടിപ്പ് നടത്തിയത്.
കോടതി നിർദ്ദേശങ്ങളുടെ അതേ മാതൃകയിലുള്ള ഫോർമാറ്റിങും സീലുകളും ഉപയോഗിച്ചതിനാൽ ജയിൽ ഉദ്യോഗസ്ഥർക്ക് ആദ്യഘട്ടത്തിൽ സംശയം തോന്നിയില്ല. എന്നാൽ കോടതി രേഖകൾ പരിശോധിച്ച ഉദ്യോഗസ്ഥർക്ക് ചില തടവുകാരുടെ മോചനവുമായി ബന്ധപ്പെട്ട യഥാർത്ഥ ഉത്തരവുകൾ കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് ഈ തട്ടിപ്പ് പുറത്തു വന്നത്.
ജനുവരിയിൽ ആരംഭിച്ച ഈ നീക്കം ഏപ്രിൽ അവസാന വാരമാണ് അധികൃതർ തിരിച്ചറിഞ്ഞത്. സംഭവത്തിന്റെ മുഖ്യ സൂത്രധാരൻ 22 വയസ്സുകാരനായ ജെറമിയ ലാൽതങ്തുര എന്ന യുവാവാണെന്ന് പൊലീസ് കണ്ടെത്തി. സഹതടവുകാരുടെ വിശ്വാസം നേടിയെടുക്കുകയും ജയിൽ നടപടിക്രമങ്ങളിലെ പഴുതുകൾ കൃത്യമായി മനസ്സിലാക്കുകയും ചെയ്ത ശേഷമാണ് ഇയാൾ വ്യാജരേഖകൾ ഉണ്ടാക്കിയത്. തട്ടിപ്പ് പുറത്തായതോടെ പൊലീസ് നടത്തിയ വ്യാപകമായ തിരച്ചിലിൽ 13 കുറ്റവാളികളെ വീണ്ടും പിടികൂടാൻ സാധിച്ചു. പുറത്തിറങ്ങിയവരിൽ ഒരാൾ ഇതിനിടയിൽ മരണപ്പെട്ടു. ഒളിവിലുള്ള രണ്ട് പേർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.