ന്യൂഡൽഹി: അറസ്റ്റിലാകുന്ന പ്രതികളുടെ ദൃശ്യങ്ങളും ചിത്രങ്ങളും പൊലീസ് ഉദ്യോഗസ്ഥർതന്നെ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് നീതിയുക്തമായ വിചാരണക്ക് കടുത്ത ഭീഷണിയാണെന്ന് സുപ്രീം കോടതി. മൊബൈൽ ഫോണുകളിൽ ചിത്രീകരിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യുന്ന പ്രവണത ആളുകൾക്കിടയിൽ മുൻവിധി സൃഷ്ടിക്കാൻ കാരണമാകുന്നുവെന്നും കോടതി നിരീക്ഷിച്ചു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ് മല്യ ബാഗ്ചി, വിപുൽ എം. പാഞ്ചലി എന്നിവരടങ്ങിയ ബഞ്ചാണ് ഇത്തരമൊരു നിരീക്ഷണം നടത്തിയത്. പ്രതികളെ വിലങ്ങുവെച്ചും മുട്ടുകുത്തിച്ചും നടത്തുന്ന ദൃശ്യങ്ങൾ പൊലീസ് തന്നെ പ്രചരിപ്പിക്കുന്നത് വ്യക്തിയുടെ മഹത്വത്തെ ചോദ്യം ചെയ്യുന്നതാണെന്ന് ഹർജിക്കാരനായ ഹേമേന്ദ്ര പട്ടേലിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ വാദിച്ചു.
പൊലീസുകാർ അനാവശ്യമായി സമൂഹ മാധ്യമങ്ങളിൽ ഇടപെടുന്നത് ഡിജിറ്റൽ അറസ്റ്റ് പോലുള്ള വെർച്വൽ തട്ടിപ്പുകളെ അധികരിപ്പിക്കുമെന്നും ബ്ലാക്ക് മെയിലിങ്ങിനായി തട്ടിപ്പുകാർ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും ബഞ്ച് നിരീക്ഷിച്ചു.
പൊലീസ് മാധ്യമങ്ങളുമായി സംവദിക്കുമ്പോൾ പാലിക്കേണ്ട മാർഗരേഖ (എസ്.ഒ.പി) ഏപ്രിലിൽ പുറത്തിറങ്ങാനിരിക്കുകയാണ്. ഈ മാർഗരേഖ വന്ന ശേഷം ഈ വിഷയം കൂടുതൽ പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. വിശദമായ പഠനങ്ങൾക്കും ഭേദഗതികൾക്കും ശേഷം പുതിയ ഹർജി സമർപ്പിക്കാനായി നിലവിലെ ഹർജി പിൻവലിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.