ന്യൂഡൽഹി: അശോക് മിത്തലിന്റെ വസതിയിൽ ഇ.ഡി റെയ്ഡ് നടന്നതിന് പിന്നാലെയാണ് ബി.ജെ.പിയിലേക്കുള്ള കൂടുമാറ്റമെന്ന് സി.പി.ഐ(എം) രാജ്യസഭാ കക്ഷി നേതാവ് ജോൺ ബ്രിട്ടാസ് പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നതിനെതിരെ സുപ്രീം കോടതി നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്. അശോക് മിത്തലിനെതിരെ ഇ.ഡി റെയ്ഡ് നടക്കുന്നു, ദിവസങ്ങൾക്കുള്ളിൽ അദ്ദേഹം ബി.ജെ.പിയിൽ ചേരുന്നു എന്ന പാറ്റേൺ ആവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നിട്ടും ഇന്ത്യയെ നമ്മൾ ജനാധിപത്യത്തിന്റെ മാതാവ് എന്ന് വിളിക്കുന്നു രാജ‍്യത്താണ് ഇത് സംഭവിക്കുന്നതെന്ന് ബ്രിട്ടാസ് പരിഹസിച്ചു.
ആം ആദ്മി പാർട്ടിയുടെ (എ.എ.പി) ഏഴ് രാജ്യസഭാ എം.പിമാർ ബി.ജെ.പിയിൽ ചേർന്ന നടപടി ജനവിശ്വാസത്തിന് മേലുള്ള കടുത്ത വഞ്ചനയാണെന്ന് മറ്റ് ഇടത് നേതാക്കളും പറഞ്ഞു. കേന്ദ്ര അന്വേഷണ ഏജൻസികളെ ഭരണകക്ഷി ദുരുപയോഗം ചെയ്യുന്നതിന്റെ ഫലമാണിതെന്ന് നേതാക്കൾ ആരോപിച്ചു. രാഘവ് ചദ്ദ, അശോക് മിത്തൽ, സന്ദീപ് പഥക്, ഹർഭജൻ സിങ്, രാജേന്ദ്ര ഗുപ്ത, വിക്രം സാഹ്നി, സ്വാതി മലിവാൾ എന്നീ എം.പിമാരാണ് വെള്ളിയാഴ്ച പാർട്ടി വിട്ടത്. എ.എ.പി അതിന്റെ തത്വങ്ങളിൽ നിന്ന് വ്യതിചലിച്ചതാണ് രാജിക്കു കാരണമെന്ന് രാഘവ് ചദ്ദ പറഞ്ഞു.
ബി.ജെ.പി വിരുദ്ധ നിലപാടിൽ വോട്ട് നേടി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ ബി.ജെ.പിയിൽ ചേരുന്നത് വോട്ടർമാരുടെ വിശ്വാസത്തെ തകർക്കുന്നതാണെന്നും ഇവർക്ക് രാഷ്ട്രീയം മാറാൻ അവകാശമുണ്ടെങ്കിലും വോട്ടർമാരെ അപമാനിക്കാൻ അവകാശമില്ലെന്നും സി.പി.ഐ( എം.എൽ) ജനറൽ സെക്രട്ടറി ദീപ്പാങ്കർ ഭട്ടാചാര്യ പറഞ്ഞു. എം.പിമാരുടെ രാജി പഞ്ചാബിനോടുള്ള വഞ്ചനയാണെന്ന് ആം ആദ്മി പാർട്ടിയും പ്രതികരിച്ചു. അന്വേഷണ ഏജൻസികളെ ഭയപ്പെടുത്തിയാണ് ബി.ജെ.പി പാർട്ടിയിൽ വിള്ളലുണ്ടാക്കിയതെന്ന് എ.എ.പി നേതൃത്വം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.