തലപ്പാടിയിൽ രണ്ട് ബി.ജെ.പി അംഗങ്ങളുടെ പിന്തുണയിൽ എസ്.ഡി.പി.ഐക്ക് പഞ്ചായത്ത് ഭരണം

മംഗളൂരു: മഞ്ചേശ്വരം അതിരിടുന്ന ദക്ഷിണ കന്നട ജില്ലയിലെ തലപ്പാടി ഗ്രാമപഞ്ചായത്തിൽ വ്യാഴാഴ്ച നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐക്ക് ജയം. രഹസ്യ വോട്ടെടുപ്പിൽ ബി.ജെ.പി പിന്തുണയോടെ വിജയിച്ച രണ്ട് അംഗങ്ങളുടെ കൂടി വോട്ടുകൾ നേടി എസ്.ഡി.പി.ഐ അംഗം ടി. ഇസ്മയിൽ പ്രസിഡന്റായി. ബി.ജെ.പിയുടെ പുഷ്പാവതി ഷെട്ടിയാണ് വൈസ് പ്രസിഡന്റ്.

പഞ്ചായത്തിൽ മൊത്തമുള്ള 24 അംഗങ്ങളിൽ ബി.ജെ.പി -13, എസ്.ഡി.പി.ഐ -10, കോൺഗ്രസ് -ഒന്ന് എന്നിങ്ങിനെയാണ് കക്ഷി നില. കോൺഗ്രസ് അംഗം വൈഭവ് ഷെട്ടി വോട്ടെടുപ്പ് ബഹിഷ്കരിച്ചു. എസ്.ഡി.പി.ഐയുടെ ഡി.ബി. ഹബീബ ഉംറക്ക് പോയതിനാൽ ഹാജരായിരുന്നില്ല. പ്രസിഡന്റ് സ്ഥാനത്തേക്ക് ഇസ്മയിലും ബി.ജെ.പിയുടെ സത്യരാജും തമ്മിലായിരുന്നു മത്സരം. ഇരുവർക്കും 11 വീതം വോട്ടുകൾ ലഭിച്ചു. തുടർന്നു നടന്ന നറുക്കെടുപ്പിൽ ഇസ്മയിൽ വിജയിച്ചു.

ബി.ജെ.പി പിന്തുണയോടെ തലപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ എസ്.ഡി.പി.ഐ അംഗം ടി. ഇസ്മയിൽ, വൈസ് പ്രസിഡന്റ് ബി.ജെ.പിയുടെ പുഷ്പാവതി ഷെട്ടി 

വനിത ബണ്ട്സ് വിഭാഗത്തിന് സംവരണം ചെയ്ത വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആ വിഭാഗം അംഗങ്ങൾ മത്സരിക്കാൻ ഇല്ലാത്തതിനാൽ പുഷ്പാവതി ഷെട്ടി ഐക്യകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു.

രഹസ്യ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ഫയാസ്, മുഹമ്മദ് എന്നീ അംഗങ്ങളുടെ പിന്തുണ ഇസ്മയിലിന് ലഭിച്ചു എന്ന് കരുതുന്നതായി എസ്.ഡി.പി.ഐ ജനപ്രതിനിധികളുടെ കർണാടക ചുമതല വഹിക്കുന്ന നവാസ് ഉള്ളാൾ 'മാധ്യമ'ത്തോട് പറഞ്ഞു. അതേസമയം, തലപ്പാടി പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പിന്തുണ എസ്.ഡി.പി.ഐ തേടിയിട്ടില്ലെന്ന് പാർട്ടി കർണാടക സംസ്ഥാന സെക്രട്ടറി അബ്ദുൽ ലത്തീഫ് പുത്തൂർ'മാധ്യമ'ത്തോട് പറഞ്ഞു.

‘ബി.ജെ.പി പിന്തുണയോടെ വിജയിച്ച ഫയാസ്, മുഹമ്മദ് എന്നീ അംഗങ്ങൾ പ്രസിഡന്റ് ആവാനുള്ള ആഗ്രഹം ബി.ജെ.പി നേതൃത്വത്തെ അറിയിച്ചിരുന്നു. ഇത് ബി.ജെ.പി നിരസിച്ചതിനാൽ ബി.ജെ.പി അംഗം ചന്ദ്രയെ പ്രസിഡന്റാക്കണം എന്ന നിർദേശം ഇരുവരും മുന്നോട്ട് വെച്ചു. ഇതും തള്ളിയ ബി.ജെ.പി സത്യരാജിനെ പ്രസിഡന്റ് സ്ഥാനാർഥിയാക്കി. ഈ സാഹചര്യത്തിൽ ഫയാസ്, മുഹമ്മദ് എന്നിവർ എസ്.ഡി.പി.ഐ സ്ഥാനാർഥിക്ക് വോട്ട് ചെയ്തു. ഇതോടെ രണ്ട് സ്ഥാനാർഥികൾക്കും തുല്യ വോട്ടുകൾ ലഭിച്ചു. നറുക്കെടുപ്പിൽ ഇസ്മയിലിനെ ഭാഗ്യം തുണച്ചതോടെ ബി.ജെ.പിയെ ഭരണത്തിൽ നിന്ന് മാറ്റുക എന്ന ലക്ഷ്യം സാധ്യമായി’ -അബ്ദുൽ ലത്തീഫ് പുത്തൂർ'മാധ്യമ'ത്തോട് പറഞ്ഞു. 

Tags:    
News Summary - SDPI bags president's post in Talapady Panchayat with BJP's support

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.