ന്യൂഡൽഹി: എല്ലാ സംസ്ഥാനങ്ങൾക്കും ഓക്സിജൻ ലഭ്യത ഉറപ്പുവരുത്താൻ ശാസ്ത്രീയമായ വിതരണത്തിന് സുപ്രീംകോടതി പ്രത്യേക ദൗത്യസേനയെ നിയോഗിച്ചു. ഡോക്ടർമാരും ആരോഗ്യ വിദഗ്ധരുമാണ് അംഗങ്ങളായുണ്ടാവുക. കേന്ദ്രത്തിെൻറ ഓക്സിജൻ വിതരണ ഫോർമുല പരാജയമാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് ഇത്തരമൊരു നിർദേശം ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മുന്നോട്ടുവെച്ചത്. കേന്ദ്ര സർക്കാറും സമ്മതമാണെന്ന് അറിയിക്കുകയായിരുന്നു.
തുടർന്ന് ആരെയെല്ലാം ദൗത്യസേനയിൽ ഉൾപ്പെടുത്തണമെന്ന നിർദേശവും കേന്ദ്രം സുപ്രീംകോടതി മുമ്പാകെ െവച്ചു. എക്സ് ഒഫീഷ്യോ അംഗമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സെക്രട്ടറിയുണ്ടാകും. കേന്ദ്ര മന്ത്രാലയങ്ങളിൽ നിന്ന് വിവരങ്ങൾ ആരായാനും മനുഷ്യവിഭവം പ്രയോജനപ്പെടുത്താനും ദൗത്യസേനക്ക് സ്വാതന്ത്ര്യം നൽകി.
പ്രത്യേക ദൗത്യസേന ശിപാർശകൾ സമർപ്പിക്കുന്നത് വരെ നിലവിലുള്ള ഓക്സിജൻ വിതരണ രീതിയുമായി മുന്നോട്ടുപോകാൻ കേന്ദ്ര സർക്കാറിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഡോക്ടർമാരായ ഭവതോഷ് ബിശ്വാസ്, നരേഷ് ട്രെഹാൻ, ദേവേന്ദർ സിങ് റാണ, രാഹുൽ പണ്ഡിറ്റ്, ദേവി ഷെട്ടി, സൗമിത്ര റാവത്, ഗഗൻദീപ് കാങ്, ശിവ്കുമാർ സരിൻ, ജെ.വി. പീറ്റർ, എസ്.സരഫ് , ഉദ്വാഡിയ എന്നിവരാണ് സംഘാംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.