ലഖ്നോ: ഉത്തർപ്രദേശിലെ ഹർദോയിയിലെ സ്കൂളിൽ പ്രിൻസിപ്പലും രക്ഷിതാവും തമ്മിലുള്ള തർക്കം സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ നോട്ട്ബുക്കുകളുടെയും പഠനസാമഗ്രികളുടെയും പേരിൽ സ്വകാര്യ സ്കൂളുകൾ കുട്ടികളെ സമ്മർദത്തിലാക്കുന്നുവെന്ന ആരോപണം ശക്തമാവുന്നു. ഏപ്രിൽ 24ന് സിവിൽ ലൈൻസ് ഏരിയയിലെ സൺബീം സ്കൂളിൽ നടന്ന തർക്കത്തിന്റെ വിഡിയോ ആണ് വൈറലായത്.
പ്രിൻസിപ്പൽ മമത മിശ്ര ദേഷ്യത്തോടെ നീലം വർമ എന്ന രക്ഷിതാവിനോട് മറ്റുള്ളവരുടെ മുന്നിൽവെച്ച് ആക്രോശിക്കുന്നത് വിഡിയോയിൽ വ്യക്തമാണ്. മറ്റൊരു രക്ഷിതാവാണ് സംഭവം റെക്കോർഡ് ചെയ്‌ത് ആദ്യം സ്‌കൂൾ വാട്സ്ആപ് ഗ്രൂപ്പിൽ ഇട്ടത്. പിന്നീട് ഇത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. രൂക്ഷമായിത്തന്നെയാണ് സംഭവത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെ ഇതിന് മറുപടി നൽകുന്നത്.
യു.കെ.ജി വിദ്യാർഥിനിയായ മകളെ കൂട്ടിക്കൊണ്ടുവരാൻ സ്കൂളിലെത്തിയപ്പോഴാണ് പ്രശ്നങ്ങളുണ്ടായതെന്ന് നീലം വർമ ആരോപിക്കുന്നു. നിശ്ചിത കോഴ്‌സ് മെറ്റീരിയൽ ഇതിനകം വാങ്ങിയിരുന്നെങ്കിലും പിന്നീട് സ്കൂൾ അധികൃതർ തങ്ങളോട് 1200 രൂപ വിലയുള്ള നാല് നോട്ട്ബുക്കുകൾ കൂടി വാങ്ങണമെന്നാവശ്യപ്പെട്ട് നിർബന്ധം പിടിച്ചുവെന്ന് ഇവർ പറയുന്നു. ഗൃഹപാഠമില്ലാതെ മകൾ വീട്ടിലേക്ക് മടങ്ങാൻ തുടങ്ങിയപ്പോൾ നോട്ട്ബുക്കുകൾ വാങ്ങാൻ സമയം നീട്ടിക്കിട്ടണമെന്ന് ആവശ്യപ്പെട്ട് പ്രിൻസിപ്പലിനെ സമീപിച്ചുവെന്നും അവർ പറയുന്നു.
‘15 ദിവസത്തെ സമയം തരണമെന്ന് ഞാൻ പ്രിൻസിപ്പലിനോട് അഭ്യർഥിച്ചു. പക്ഷേ അവർ അത് കേൾക്കാൻ കൂട്ടാക്കിയില്ല. അധിക്ഷേപകരമായ ഭാഷ അവരുപയോഗിക്കുകയാണ് പകരം ചെയ്തത്. അറിവില്ലാത്തവൾ, സംസ്കാരമില്ലാത്തവൾ എന്നെല്ലാം ആക്ഷേപിച്ചു’ നീലം പറയുന്നു. തന്റെ കുട്ടിയുടെ പേര് സ്കൂൾ രജിസ്റ്ററിൽനിന്ന് വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയതായും അവർ ആരോപിക്കുന്നു. സംഭവത്തിനുശേഷം അവർ ജില്ലാ മജിസ്ട്രേറ്റിന് പരാതി നൽകുകയും ചെയ്തു.
എന്നാൽ പ്രിൻസിപ്പൽ മംമ്ത മിശ്ര ഈ ആരോപണങ്ങൾ നിഷേധിച്ചു. സ്കൂൾ ഫീസ് കുറക്കാൻ രക്ഷിതാവ് സമ്മർദം ചെലുത്തുകയായിരുന്നുവെന്ന് അവർ പറഞ്ഞു. സ്കൂളിൽ വാക്സിനേഷൻ ഡ്രൈവ് നടത്തുന്ന ദിവസമാണ് പ്രശ്നങ്ങളുണ്ടായതെന്നും പിന്നീട് ഇക്കാര്യം ചർച്ച ചെയ്യാമെന്ന് പറഞ്ഞിട്ടും രക്ഷിതാവ് കൂട്ടാക്കിയില്ലെന്നുമാണ് ഇവരുടെ വാദം. ഈ സംഭവത്തെ തുടർന്ന് മറ്റുരക്ഷിതാക്കളും സ്കൂളിനും പ്രിൻസിപ്പൽക്കുമെതിരെ ആരോപണങ്ങളുമായി രംഗത്തുവരുന്നുണ്ട്. സംഭവത്തിൽ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.