ജയ്പൂർ: രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയിലെ 400 വർഷത്തിലേറെ പഴക്കമുള്ള ‘ഇസ്‌ലാംപൂർ’ ഗ്രാമത്തിന്റെ പേര് ‘ശ്രീരാംപൂർ’ എന്നാക്കി മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തം. ഗ്രാമത്തിന്റെ ചരിത്രപരമായ തിരിച്ചറിയലും പാരമ്പര്യവുമാണ് നിലവിലെ പേരുമായി ബന്ധപ്പെട്ടിരിക്കുന്നതെന്നും പേര് മാറ്റം അംഗീകരിക്കാനാവില്ലെന്നും ഗ്രാമവാസികൾ പറയുന്നു. ഗ്രാമത്തിന്റെ പേര് മാറ്റാനുള്ള നീക്കം സർക്കാറിന്റെ പരിഗണനയിലാണെന്നും ഗ്രാമത്തിന്റെ സ്വത്വത്തെ തന്നെ ചോദ്യം ചെയ്യുകയാണെന്നും ഗ്രാമവാസികൾ കൂട്ടിച്ചേർത്തു.
പേരുമാറ്റൽ നീക്കത്തിനെതിരെ ഗ്രാമവാസികൾ തിങ്കളാഴ്ച പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. ഏകദേശം 15,000ത്തോളം ജനസംഖ്യയുള്ള ഇസ്‍ലാംപൂർ ജുൻജുനു ജില്ലയിലെ ഏറ്റവും വലിയ റവന്യൂ ഗ്രാമമാണ്. ഭരണകക്ഷിയായ ബി.ജെ.പിയുടെ എം.എൽ.എ രാജേന്ദ്ര ഭാംബുവാണ് പേര് മാറ്റത്തിനുള്ള ശിപാർശ സംസ്ഥാന സർക്കാരിന് സമർപ്പിച്ചത്. ഇസ്‌ലാംപൂർ എന്നത് സ്വാതന്ത്ര്യത്തിനു മുമ്പുള്ള പേരാണെന്നും, ‘ശ്രീരാംപൂർ’ എന്ന പേരിന് പ്രാദേശിക പിന്തുണയുണ്ടെന്നുമാണ് എം.എൽ.എയുടെ അവകാശവാദം. എന്നാൽ ഗ്രാമവാസികൾ ഈ വാദം തള്ളിക്കഞ്ഞു.
1904ലെ രേഖകൾ, 1943ലെയും 1951ലെയും പഴയ സ്കൂൾ രേഖകൾ, 1946ലെ സൈനിക രേഖകൾ എന്നിവയിലെല്ലാം ഗ്രാമത്തിന്റെ പേര് ഇസ്‌ലാംപൂർ എന്നാണുള്ളതെന്ന് അഞ്ജുമാൻ അൽ പത്താൻ സംഘടനയുടെ സെക്രട്ടറിയായ ഇബ്രാഹിം ഖാൻ ചൂണ്ടിക്കാട്ടുന്നു. ഗ്രാമത്തിന്റെ ചരിത്രം ഏകദേശം 400 വർഷം പഴക്കമുള്ളതാണെന്നും അവർ അവകാശപ്പെട്ടു. ഗ്രാമത്തിലെ പല കുടുംബങ്ങളും മഹാറാണ പ്രതാപിന്റെ സൈന്യത്തിലെ കമാൻഡറായിരുന്ന ഹക്കിം ഖാൻ സൂരിയുടെ പിൻഗാമികളാണെന്നും അദ്ദേഹം പറയുന്നു.
‘ഇസ്‍ലാംപൂർ’ എന്നത് വെറുമൊരു വാക്കല്ലെന്നും, ഗ്രാമത്തിന്റെ തലമുറകളുടെ സ്വത്വം, ചരിത്രം, പൈതൃകം എന്നിവയാണെന്നും ഗ്രാമവാസികൾ വാദിക്കുന്നു. പേര് മാറ്റം വികസനത്തിനുപകരം ചരിത്രപരമായ തിരിച്ചറിയൽ ഇല്ലാതാക്കുന്ന നടപടിയാണെന്നാണ് പ്രതിഷേധക്കാർ പറഞ്ഞു. ഗ്രാമത്തിലെ ക്ഷേത്രം, പള്ളി, സൂഫി സന്യാസിയായ ഹസ്രത്ത് ഇറാദത്തുള്ള ഷായുടെ ദർഗ എന്നിവ മതസൗഹാർദ്ദത്തിന്റെ പ്രതീകങ്ങളാണെന്നും പേര് മാറ്റം ഗ്രാമത്തിന്റെ സാംസ്കാരിക പൈതൃകത്തെ ബാധിക്കുമെന്നും പ്രതിഷേധക്കാർ കൂട്ടിച്ചേർത്തു.
അതിനിടെ മുൻ മന്ത്രിയായ രാജേന്ദ്ര സിങ് ഗുധ പേര് മാറ്റത്തിനെതിരെ പദയാത്ര പ്രഖ്യാപിച്ചു. തിങ്കളാഴ്ച ഇസ്‍ലാംപൂരിൽനിന്ന് ജുൻജുനു കലക്ടറേറ്റിലേക്കാണ് കാൽനട മാർച്ച്. വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി ഓഫീസ് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, ഇരുവിഭാഗങ്ങളുടെയും രേഖകളും വാദങ്ങളും പരിശോധിച്ച ശേഷമേ അന്തിമ തീരുമാനം എടുക്കൂവെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.