ന്യൂഡൽഹി: സ്കീം വർക്കർമാരായ അംഗൻവാടി ജീവനക്കാർ, ആശാ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരെ തൊഴിലാളികളായി അംഗീകരിക്കാൻ സർക്കാർ തയാറാവണമെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. സർക്കാറിന്‍റെ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങളോട് അടുത്തിടപഴകുന്ന സ്കീം വർക്കർമാരുടെ ദയനീയ സ്ഥിതി പരിഹരിക്കാൻ തൊഴിലാളികളായി അംഗീകരിക്കണമെന്നും ഇ.എസ്.ഐ, പെൻഷൻ ഉൾപ്പെടെ ആനുകൂല്യങ്ങൾ അനുവദിച്ച് സാമൂഹ്യ സുരക്ഷ ഉറപ്പാക്കണമെന്നും സ്കീം വർക്കർമാരുടെ ഇത്തരം ആവശ്യങ്ങൾ പാർലമെന്‍റിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എസ്.ടി.യു സ്കീം വർക്കേഴ്സ് കോർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ പാർലമെന്‍റിലേക്ക് നടത്തിയ മാർച്ചിനെ തുടർന്നുള്ള ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്കീം വർക്കർമാരെ ജീവനക്കാരായി അംഗീകരിക്കുക, പ്രതിമാസ വേതനം 25,000 രൂപ നൽകുക, തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കുക, റിസ്ക് അലവൻസ് പ്രതിമാസം 10000 രൂപ നൽകുക, സ്കീം വർക്കർമാർക്ക് പെൻഷൻ പദ്ധതി നടപ്പാക്കുക, സ്കീം വർക്കർമാർക്ക് ഇ.എസ്.ഐ നടപ്പിലാക്കുക, പദ്ധതി പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ട് അനുവദിക്കുക, സ്കീം വർക്കർമാരോടുള്ള അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പാർലമെന്‍റ് മാർച്ച് നടത്തിയത്.
എസ്.ടി.യു കേരള സംസ്ഥാന പ്രസിഡന്‍റ് അഡ്വ. എം. റഹ്മത്തുല്ല അദ്ധ്യക്ഷത വഹിച്ചു. എം.പിമാരായ ഡോ. എം.പി. അബ്ദുസമദ് സമദാനി, കെ. നവാസ്കനി, ഡൽഹി കെ.എം.സി.സി. പ്രസിഡന്‍റ് അഡ്വ. ഹാരിസ് ബീരാൻ, എസ്.ടി.യു ദേശീയ പ്രസിഡന്‍റ് അഹമ്മദ് കുട്ടി ഉണ്ണിക്കുളം, കേരള സംസ്ഥാന ജനറൽ സെക്രട്ടറി യു. പോക്കർ, ട്രഷറർ കെ.പി. മുഹമ്മദ് അഷ്റഫ്, എസ്.ടി.യു ദേശീയ വൈസ് പ്രസിഡന്‍റുമാരായ അഡ്വ. പി.എം. ഹനീഫ, സി.എച്ച്. ജമീല ടീച്ചർ, സെക്രട്ടറി എ.സെയ്താലി, സംസ്ഥാന വൈസ് പ്രസിഡന്‍റ് എ. മുനീറ, സെക്രട്ടറി കല്ലടി അബൂബക്കർ, സെക്രട്ടേറിയറ്റ് അംഗം എൻ.കെ.സി. ബഷീർ, കോർഡിനേഷൻ നേതാക്കളായ എ. അഹമ്മദ് ഹാജി, മൻസൂർ എന്ന കുഞ്ഞിപ്പു, കെ.എസ്. ഹലീൽ റഹ്മാൻ, റഫീഖ പാറോക്കോട്, ബുഷറ പൂളോട്ടുമ്മൽ, ഫൗസിയ വയനാട്, ബിന്ദു പന്തലൊടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.