ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്‌റ്റ് ചെയ്‌ത തമിഴ്‌നാട് മുൻ മന്ത്രി വി. സെന്തിൽ ബാലാജിയുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് സുപ്രീംകോടതി മെയ് ആറിലേക്ക് മാറ്റി. ഏജൻസിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ സാവകാശം തേടിയതിനെ തുടർന്നാണ് ജസ്റ്റിസുമാരായ അഭയ് എസ്. ഓക്ക, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് കേസ് മാറ്റിവെച്ചത്.
ബാലാജിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ആര്യാമ സുന്ദരം വിഷയം കേൾക്കാൻ ബെഞ്ചിനോട് ആവശ്യപ്പെടുകയും അദ്ദേഹം 320 ദിവസമായി ജയിലിൽ കിടക്കുകയാണെന്ന് വാദിക്കുകയും ചെയ്തു. കേസിൽ ഇ.ഡിയുടെ മറുപടി പരിശോധിച്ചിട്ടില്ലെന്നും മെയ് ആറിന് വാദം കേൾക്കാൻ മാറ്റിവെച്ചതായും ബെഞ്ച് പറഞ്ഞു. ഏജൻസിക്ക് നോട്ടീസ് നൽകുന്നതിനിടെ ഏപ്രിൽ ഒന്നിന് ബാലാജിയുടെ ജാമ്യാപേക്ഷയിൽ സുപ്രീം കോടതി ഇ.ഡിയോട് പ്രതികരണം തേടിയിരുന്നു.
ഇത്തരത്തിലുള്ള ഒരു കേസിൽ അദ്ദേഹത്തെ ജാമ്യത്തിൽ വിട്ടയച്ചാൽ, അത് തെറ്റായ സൂചന നൽകുമെന്നും അത് പൊതുതാൽപ്പര്യത്തിന് വിരുദ്ധമാകുമെന്നുമാണ് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഫെബ്രുവരി 28-ന് മദ്രാസ് ഹൈക്കോടതി പറഞ്ഞത്. എട്ട് മാസത്തിലേറെയായി ഹരജിക്കാരൻ ജയിൽവാസം അനുഭവിച്ചിട്ടുണ്ടെന്നും അതിനാൽ സമയപരിധിക്കുള്ളിൽ കേസ് തീർപ്പാക്കാൻ പ്രത്യേക കോടതിയോട് നിർദേശിക്കുന്നതാണ് കൂടുതൽ ഉചിതമെന്നും കോടതി പറഞ്ഞിരുന്നു.
കഴിഞ്ഞ വർഷം ജൂൺ 14 നാണ് ബാലാജി അറസ്റ്റിലായത്. ഓഗസ്റ്റ് 12ന് ബാലാജിക്കെതിരെ ഇ.ഡി 3000 പേജുള്ള കുറ്റപത്രം സമർപ്പിച്ചു. ഒക്ടോബർ 19 ന് ഹൈക്കോടതി ബാലാജിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. ഒരു പ്രാദേശിക കോടതിയും അദ്ദേഹത്തിന്‍റെ ജാമ്യാപേക്ഷ മൂന്ന് തവണ തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.