തര്‍ക്ക സ്ഥാനത്ത് നിന്ന് ശശികല ഒഴിഞ്ഞെങ്കിലും പാര്‍ട്ടിയിലെ പിളര്‍പ്പ് തുടരും

ചെന്നൈ: ‘‘പുരട്ച്ചി തലൈവി ജയലളിതയുടെ സ്വപ്നങ്ങള്‍ അട്ടിമറിച്ചിരിക്കുന്നു. മുഖ്യമന്ത്രിയായി പനീര്‍ സെല്‍വം തുടരണം. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി പ്രസീഡിയം ചെയര്‍മാന്‍ ഇ. മധുസൂദനനെ നിയമിക്കണം. നിര്‍ബന്ധപൂര്‍വം തന്നെ രാജിവെപ്പിച്ചിരിക്കുന്നു. ശശികല നേതൃസ്ഥാനത്തേക്ക് വരുന്നത് അമ്മയുടെ തീരുമാനങ്ങള്‍ക്ക് വിരുദ്ധമാണ്.’’ ഒരാഴ്ച്ച മുമ്പ് ചൊവ്വാഴ്ച്ച രാത്രി ഒന്‍പത് മണിമുതല്‍ നാല്‍പത്മിനിറ്റ് ജയലളിതയുടെ ശവകുടീരത്തില്‍ ധ്യാനിച്ച് എഴുന്നേറ്റ പനീര്‍സെല്‍വം കത്തിച്ച മാലപ്പടക്കം പൊട്ടിക്കൊണ്ടിരിക്കുന്നു.  ജയലളിതയുടെ ആത്മാവിനോട് സംസാരിച്ചെന്ന പേരിലായിരുന്നു വെളിപ്പെടുത്തല്‍.  പാര്‍ട്ടി ജനറല്‍സെക്രട്ടറിയായും നിയമസഭാ കക്ഷി നേതാവായും  ചുമതല ഏറ്റെടുക്കണമെന്ന അഭ്യര്‍ഥിച്ച ‘ചിന്നമ്മ’ ശശികലക്ക് മുന്നില്‍ കൈകൂപ്പി നിന്ന മുഖ്യമന്ത്രി പനീര്‍സെല്‍വം തന്‍െറ സ്ഥാനം തെറിക്കുന്ന അവസരത്തിലാണ് പൊട്ടിത്തെറിച്ചത്.  തര്‍ക്ക വിഷയമായിരുന്ന ശശികലയാവട്ടെ കോടതി വിധിയിലൂടെ നിയസഭാ കക്ഷി നേതൃസ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു. ഇതോടെ പാര്‍ട്ടി ഒന്നിക്കേണ്ടതാണ്. എന്നാല്‍ ജയലളിതയുടെ പേരില്‍ അണ്ണാഡി.എം.കെയിലെ ഇരു വിഭാഗവും അധികാരത്തിനായുള്ള വിലപേശലാണ് നടത്തുന്നതെന്ന് വ്യക്തമായിയിരിക്കുന്നു.

ഒരാഴ്ച്ചക്കിടെ ആക്ഷേപങ്ങളിലൂടെ പരസ്പരം ഏറ്റുമുട്ടി അസ്തിത്വം ചോദ്യംചെയ്യപ്പെട്ടു.  മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അനുവദിക്കണമെന്ന പനീര്‍സെല്‍വം ആ വാദത്തില്‍ നിന്ന് പിന്നോട്ട്പോകുന്നത് രാഷ്ട്രീയമായ തിരിച്ചടിയാകും. ശിക്ഷിക്കപ്പെട്ട ശശികലയുടെ അസാന്നിധ്യത്തില്‍ അവരോടൊപ്പം നില്‍ക്കുന്നവരെ അംഗീകരിക്കുന്നത് ഇത്രയും നാള്‍ പറഞ്ഞതിന് നേര്‍ വിപരീതായി ചിത്രീകരിക്കപ്പെടുമെന്ന് പനീര്‍സെല്‍വം പക്ഷം ഭയക്കുന്നു. അതേസമയം അണ്ണാഡി.എം.കെ താല്‍ക്കാലിക ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ശശികല തുടരുകയുമാണ്. ഇതേസമയം പനീര്‍സെല്‍വം ഉള്‍പ്പെടെ 20 നേതാക്കളുടെ  പ്രാഥമികഅംഗത്വത്തില്‍ നിന്ന് ശശികല  പുറത്താക്കിയതോടെ പാര്‍ട്ടിയിലെ പിളര്‍പ്പ് ഒൗദ്യോഗികമായി. വിദ്യാഭ്യാസ മന്ത്രി മാഫോയ് കെ.പാണ്ഡ്യരാജന്‍, മുന്‍ മന്ത്രിമാരായ നത്തം ആര്‍ വിശ്വനാഥന്‍, കെ.പി മുന്നുസാമി, രാജേന്ദ്ര ബാലാജി, പി.മോഹന്‍, പാര്‍ട്ടി വക്താവ് സി.പൊന്നയ്യന്‍ തുടങ്ങി വിമത പക്ഷത്തത്തെിയ എം.പിമാരും എം.എല്‍.എമാരും ഇതില്‍പെടും.

തന്‍െറ ജയില്‍ വാസകാലത്തും വിമത വിഭാഗവുമായി നീക്കുപോക്കിന് സാധ്യത അടക്കുകയാണ് ശശികല ചെയ്തിരിക്കുന്നത്. പനീര്‍സെല്‍വം വിഭാഗമാകട്ടെ കൂറുമാറ്റ നിരോധ നിയമത്തില്‍ നിന്ന് രക്ഷപെടുകയും ചെയ്തു. ഇനി അമ്മയുടെ പേരില്‍ പുതിയൊരു രാഷ്ട്രീയ പാര്‍ട്ടിയാണ് വിമത വിഭാഗത്തിന് മുന്നില്‍ തെളിഞ്ഞിരിക്കുന്നത്. ജയലളിതയുട സഹോദര പുത്രി ദീപയെ ഒപ്പംകൂട്ടിയാല്‍ രാഷ്ട്രീയപരമായ വിജയമാകുമെന്ന് കണക്കുകൂട്ടുന്നു. ജയലളിതയുടെ രൂപസാദൃശ്യമുള്ള ദീപക്ക് നിരവധി പാര്‍ട്ടി പ്രവര്‍ത്തകരുടെ പിന്തുണയുണ്ട്. അതേ സമയം ഒൗദ്യോഗിക പാര്‍ട്ടി ശശികലയുടേതാകും. ചെന്നൈ റോയപ്പേട്ടയിലെ പാര്‍ട്ടി ആസ്ഥാനവും ജയലളിതയുടെ വസതിയായ പോയസ്ഗാര്‍ഡനും  അധീനതയിലാണ്.

ജില്ലാ, മുന്‍സിപ്പാലികളിലെ പാര്‍ട്ടി ഓഫീസുകള്‍ പിടിച്ചെടുക്കാന്‍ ഇരുവിഭാഗവും രംഗത്തിറങ്ങുന്നത് സംസ്ഥാനത്തെ ക്രമസമാധാന നിലലെ ബാധിക്കും.  പാര്‍ട്ടി ഓഫീസുകളും തന്നിലത്തെിയ ജയലളിതയുടെ സ്വത്തുക്കളും സംരക്ഷിച്ച് നിര്‍ത്താന്‍ ശശികലയും കൂട്ടരും എന്തുവിലകൊടുത്തും എം.എല്‍.എമാരെ ഒപ്പംനിര്‍ത്തി പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്.   മൂന്ന്പതിറ്റാണ്ടിനു മുമ്പ് സംഭവിച്ചതിന് സമാനമായി ഇരകൂട്ടരും പാര്‍ട്ടിയുടെ പിതൃത്വം സ്ഥാപിക്കാന്‍ കോടതികളില്‍ ഏറ്റുമുട്ടും. ജയലളിതയുടെ സ്വത്തുക്കളും വ്യവഹാരങ്ങളില്‍ പെടും.
 

Tags:    
News Summary - sasikala and panneerselvom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.