ചെന്നൈ: തമിഴ് പാരമ്പര്യത്തിന് വിരുദ്ധമായി ടി.വി.കെ മേധാവി വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ വന്ദേമാതരം ആദ്യം ആലപിച്ചതും തമിഴ് തായ് വാഴ്ത്ത് മൂന്നാമത് ആലപിച്ചതും തമിഴ്നാട്ടിൽ വൻ രാഷ്ട്രീയ വിവാദത്തിന് ഇടയാക്കിയിരുന്നു. ഇതിനുപിന്നാലെ സംഭവത്തിൽ വിശദീകരണവുമായി ടി.വി.കെ നേതാവ് ആദവ് അർജുന രംഗത്തെത്തി. കേന്ദ്രസർക്കാരിന്റെ മാർഗനിർദേശം പാലിക്കണമെന്ന് ഗവർണർ നിർബന്ധിച്ചതിനെ തുടർന്നാണ് ആദ്യം വന്ദേമാതരം പാടിയതെന്നാണ് അർജുനയുടെ വിശദീകരണം. ഭാവിയിൽ ഇത് ആവർത്തിക്കില്ലെന്നും തമിഴ് തായ് വാഴ്ത്ത് തന്നെ ആദ്യം പാടുമെന്നും അദ്ദേഹം എക്സിൽ പങ്കുവെച്ച കുറിപ്പിൽ അറിയിച്ചു. തമിഴ് വാഴ്ത്ത് മൂന്നാമതായി പ്ലേ ചെയ്യുന്നതിനോട് ടി.വി.കെ യോജിക്കുന്നില്ലെന്നും ആദവ് അർജുന പറഞ്ഞു.
'നீരാரും കടലு തുட...' എന്ന് തുടങ്ങുന്ന സംസ്ഥാന ഗാനം സർക്കാർ പരിപാടികളിൽ ആദ്യം ആലപിക്കുന്നതിൽ തമിഴക വെற്றി കഴകത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച തമിഴ്നാട്ടിലെ പുതിയ സർക്കാരിന് വ്യത്യസ്ത അഭിപ്രായമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിന്റെ അധ്യക്ഷതയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ മൂന്നാമതായി ആലപിച്ച പുതിയ രീതി തമിഴ്നാടിന് അനുചിതമാണ്. ഈ വിഷയത്തിൽ ഗവർണറുടെ പക്ഷം സമ്മർദ്ദം ചെലുത്തുകയായിരുന്നു. ഉത്തരവാദിത്തപ്പെട്ട അധികാരി എന്ന നിലയിൽ ഗവർണർ കേന്ദ്ര സർക്കാരിന്റെ പുതിയ സർക്കുലർ അനുസരിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം അറിയിച്ചു. അതനുസരിച്ച് ഒഴിവാക്കാനാവാത്ത സാഹചര്യത്തിലാണ് തമിഴ് പ്രാർത്ഥനാ ഗാനം മൂന്നാമത്തെ ഗാനമായി പ്ലേ ചെയ്തത്. എന്നിരുന്നാലും, ഭാവിയിൽ ഈ രീതി പിന്തുടരില്ല. പകരം, തമിഴ്നാടിന്റെ പാരമ്പര്യം പോലെ പരിപാടിയുടെ തുടക്കത്തിൽ തമിഴ് പ്രാർത്ഥനാ ഗാനവും അവസാനം ദേശീയ ഗാനവും ആലപിക്കുമെന്നും അർജുന എക്സിൽ കുറിച്ചു.
തമിഴ്നാട്ടിൽ മാത്രമല്ല ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലും അതത് സംസ്ഥാനങ്ങളുടെ പ്രാർത്ഥനാ ഗാനം പരിപാടികളിൽ ആദ്യം ആലപിക്കണമെന്നും അതിനായി കേന്ദ്ര സർക്കാർ ഉചിതമായ നടപടി സ്വീകരിക്കണമെന്നും ആദവ് പറഞ്ഞു. അതാണ് മുഴുവൻ തമിഴ്നാട് ജനതയുടെയും ടി.വി.കെയുടെയും നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
തമിഴ്നാടിലെ സർക്കാർ പരിപാടികളിലെല്ലാം തമിഴ് തായ് വാഴ്ത്ത് പാട്ട് തുടക്കത്തിലും ദേശീയ ഗാനം അവസാനം പാടലുമാണ് പാരമ്പര്യം. ഇതിന് വിരുദ്ധമായി വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ തമിഴ് തായ് വാഴ്ത്ത് മൂന്നാമതായിരുന്നു ആലപിച്ചത്. ഇത് വൻ വിവാദമാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.