പട്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യത്തിൽ സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തർക്കങ്ങൾ തുടരവെ, 143 സ്ഥാനാർഥികളുടെ പട്ടിക പുറത്തുവിട്ട് രാഷ്ട്രീയ ജനതാ ദൾ(ആർ.ജെ.ഡി). ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് രഘോപൂർ മണ്ഡലത്തിലാണ് മത്സരിക്കുന്നത്. നവംബർ ആറ്, 11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 14ന് ഫലമറിയാം.
243 അംഗ നിയമസഭയിൽ 121 സീറ്റുകളിലേക്കാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക. ആദ്യഘട്ടത്തിലേക്ക് ഇതുവരെ 1375 നോമിനേഷനുകളാണ് ലഭിച്ചിട്ടുള്ളത്. ഇന്ന് മൂന്നുമണിയോടെ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിക്കും. ഞായറാഴ്ച രാത്രി കോൺഗ്രസ് 54 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. വികാസ്ശീൽ ഇൻസാൻ പാർട്ടി 15 സീറ്റുകളിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് നാടകീയ രംഗങ്ങൾക്കാണ് ബിഹാർ സാക്ഷ്യം വഹിച്ചത്. ടിക്കറ്റ് ലഭിക്കാതിരുന്ന ആർ.ജെ.ഡി നേതാവ് മദൻ ഷാ ലാലുപ്രസാദ് യാദവിന്റെ വസതിക്ക് മുന്നിൽ നിന്ന് പൊട്ടിക്കരയുകയും ധരിച്ചിരുന്ന കുർത്ത വലിച്ചുകീറുകയുമായിരുന്നു. പൊതുജന മധ്യത്തിൽ രോഷവും നിരാശയും പ്രകടിപ്പിക്കാൻ മദൻ ഷാ നടുറോഡിൽ കിടക്കുന്ന വിഡിയോയും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
വൻതോതിൽ പണം വാങ്ങിയാണ് പലരും മത്സരിക്കാൻ സീറ്റ് തരപ്പെടുത്തിയതെന്നും മദൻ ഷാ ആരോപിച്ചു. പണം നൽകാത്തതു കൊണ്ടാണ് തനിക്ക് സീറ്റ് ലഭിക്കാതിരുന്നതെന്നും മദൻ ഷാ വിമർശനമുയർത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.