മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായിരുന്ന അജിത് പവാർ വിമാനാപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ വ്യോമയാന കമ്പനിയായ വി.എസ്.ആർ വെഞ്ച്വേസ് ഡയറക്ടർമാർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ സഹോദര പുത്രന്മാരുടെ പരാതി. ശരദ് പവാർ പക്ഷ എൻ.സി.പി എം.എൽ.എ രോഹിത് പവാർ, യുഗേന്ദ്ര പവാർ എന്നിവരാണ് മുംബൈയിലും ബരാമതിയിലും പരാതി നൽകിയത്. പരാതി സ്വീകരിച്ച പൊലീസ് എന്നാൽ, കേസെടുക്കാൻ വിസമ്മതിച്ചത് തർക്കത്തിനിടയാക്കി.
രാഷ്ട്രീയ സമ്മർദത്തെ തുടർന്നാണ് കേസെടുക്കാത്തതെന്ന് രോഹിത് ആരോപിച്ചു. തകരാറുള്ള വിമാനമാണ് അജിത് പവാറിന് യാത്രക്ക് നൽകിയതെന്ന് ആരോപിച്ച രോഹിത് അത് മനഃപൂർവമാണോ എന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് പറഞ്ഞു. ചട്ടം പാലിക്കാത്തതിന്റെ പേരിൽ വി.എസ്.ആർ വെഞ്ച്വേസിന്റെ നാല് വിമാനങ്ങൾ ഡി.ജി.സി.എ റദ്ദാക്കിയതിന്റെ പിന്നാലെയാണ് രോഹിതിന്റെ പരാതി. വി.എസ്.ആർ വെഞ്ച്വേസിന്റെ ലിയർ ജെറ്റ് -45 വിമാനത്തിൽ ബരാമതിയിലേക്ക് പോയപ്പോഴാണ് വിമാനം തകർന്നു വീണ് അജിതും മറ്റ് നാലുപേരും കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.