പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് യഥാർത്ഥ 'സമാജ്‌വാദി'യെന്ന് രാജ്‌നാഥ് സിങ്

ലഖ്നോ: രാജ്യത്തെ ജനങ്ങളെ ഭയം, പട്ടിണി, അഴിമതി തുടങ്ങിയവയിൽനിന്ന് മോചിപ്പിക്കാൻ കഴിയുന്നവനാണ് യഥാർത്ഥ 'സമാജ്‌വാദി'യെന്ന് പ്രതിരോധ മന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ രാജ്‌നാഥ് സിങ്. ഈ അർഥത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് യഥാർത്ഥ സമാജ്‌വാദിക്കാരനെന്നും രാജ്‌നാഥ് സിങ് അഭിപ്രായപ്പെട്ടു. ഉത്തർപ്രദേശിലെ ജൗൻപൂരിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്തർപ്രദേശിൽ അഖിലേഷ് യാദവിന്‍റെ സമാജ്‌വാദി പാർട്ടി അധികാരത്തിൽ വരുന്ന സമയത്തെല്ലാം ബലാത്സംഗം, മോഷണം, അഴിമതി തുടങ്ങിയ കേസുകൾ വർധിച്ചതായും സിങ് പറഞ്ഞു. സമാജ്‌വാദിയുടെ ഭരണത്തിൽ ക്രിമിനലുകൾക്കാണ് പരമാധികാരമെന്നും കുറ്റവാളികൾക്കെതിരെ പ്രവർത്തിക്കാന്‍ ബി.ജെ.പിക്കല്ലാതെ മറ്റൊരു രാഷ്ട്രീയ പാർട്ടിക്കും ധൈര്യമില്ലെന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങളുടെ മനസ്സറിയുന്ന ബി.ജെ.പി ഒരേസമയം 'സമാജ്‌വാദി'യും 'രാഷ്ട്രവാദി'യുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ബി.എസ്.പി, എസ്.പി, കോൺഗ്രസ് തുടങ്ങിയ രാഷ്ട്രീയകക്ഷികളുടെ ഭരണത്തിൽ നിയമനങ്ങളിൽ അപാകതങ്ങളുണ്ടാവുന്നത് പതിവാണെന്നും എന്നാൽ, ബി.ജെ.പിയുടെ ഭരണത്തിൽ അനാവശ്യ ഭരണ കൈമാറ്റങ്ങൾ നടക്കാറില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു .മൂന്ന് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും ടാപ്പ് വഴി വെള്ളം ലഭ്യമാക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട വോട്ടെടുപ്പ് മാർച്ച് ഏഴിന് നടക്കും. മാർച്ച് 10നാണ് വോട്ടെണ്ണൽ.

Tags:    
News Summary - Rajnath Singh hails PM Modi as real 'Samajwadi'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.