ജയ്പൂർ: നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായ രാജസ്ഥാനിൽ പാർട്ടി ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് ആളുകൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ബി.ജെ.പി നേതാവ് മുകേഷ് ഗോയൽ. 2018ലെ തെരഞ്ഞെടുപ്പിൽ മുകേഷ് ഗോയൽ മത്സരിച്ചിരുന്നുവെങ്കിലും കോൺഗ്രസിന്റെ രാജേന്ദ്രസിങ് യാദവിനോട് 13,000 വോട്ടിന് പരാജയപ്പെടുകയായിരുന്നു.
ബുധനാഴ്ച വൈകീട്ട് സംഘടിപ്പിച്ച പാർട്ടി അനുയായികളുടെ യോഗത്തിലാണ് മുകേഷ് പൊട്ടിക്കരഞ്ഞത്. കോട്പുത്‍ലി മണ്ഡലത്തിൽ നിന്ന് മത്സരിക്കാനായിരുന്നു മുകേഷിന്റെ ആഗ്രഹം. എന്നാൽ ഹൻസ് രാജ് പട്ടേൽ ഗുർജാറിനെയാണ് ബി.ജെ.പി സ്ഥാനാർഥിയാക്കിയത്.
തിങ്കളാഴ്ചയാണ് രാജസ്ഥാനിൽ ബി.ജെ.പി ആദ്യഘട്ട സ്ഥാനാർഥികളുടെ പട്ടിക പുറത്തിറക്കിയത്. ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിനു ശേഷമായിരുന്നു സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.എം.പിമാരായ രാജ്യവർധൻ സിങ് റാത്തോഡ്, ദിവ്യ കുമാരി എന്നിവരെ മത്സരിപ്പിക്കുന്നുണ്ട്. നവംബർ 23നായിരുന്നു നേരത്തേ രാജസ്ഥാൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്.
എന്നാൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം തീയതി നവംബർ 25ലേക്ക് മാറ്റിയിരുന്നു. വിവാഹത്തിരക്ക് കാരണമാണ് തെരഞ്ഞെടുപ്പ് മാറ്റിയതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞത്. നവംബർ 23ന് നിരവധി വിവാഹചടങ്ങുകളും പൊതുപരിപാടികളും നടക്കുന്നതിനാൽ തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീപാർട്ടികളും സാമൂഹിക സംഘടനകളും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു. വിവാഹത്തിരക്കായതിനാൽ പോളിങ് ശതമാനം ഇടിയുമെന്നായിരുന്നു രാഷ്ട്രീയപാർട്ടികളുടെ ഭയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.