ലഖ്നോ: ശ്രമിക് ട്രെയിനുകളിൽ നാട്ടിലേക്ക് മടങ്ങുന്ന അന്തർ സംസ്്ഥാന തൊഴിലാളികൾക്ക് ബിസ്കറ്റ് എറിഞ്ഞുനൽകി റെയിൽവേ ഉദ്യോഗസ്ഥർ. ഉത്തർ പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. തൊഴിലാളികൾക്ക് ബിസ്കറ്റ് എറിഞ്ഞുനൽകുന്ന മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ പുറത്തുവന്നതോടെ പ്രതിഷേധം ശക്തമായി. ഇതേ തുടർന്ന് ചീഫ് ഇൻസ്പെക്ടർ ഡി.കെ. ദീക്ഷിതിനെ സസ്പെൻഡ് ചെയ്തു.
ലഖ്നോവിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള ഫിറോസാബാദ് റെയിൽവേ സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് തൊഴിലാളികൾക്ക് ബിസ്കറ്റ് എറിഞ്ഞുനൽകിയത്. ചീഫ് ഇൻസ്പെക്ടർ ഡി.കെ. ദീക്ഷിതിെൻറ നേതൃത്വത്തിലായിരുന്നു ബിസ്കറ്റ് വിതരണം.
ബിസ്കറ്റ് എറിഞ്ഞുനൽകുന്നതിനോടൊപ്പം തൊഴിലാളികളെ ശാസിക്കുന്നതും പരിഹസിക്കുന്നതും വിഡിയോയിൽ കാണാം. ഡി.കെ. ദീക്ഷിതിെൻറ ജന്മദിനം പ്രമാണിച്ചാണ് ബിസ്കറ്റ് വിതരണമെന്ന് ഉദ്യോഗസ്ഥരിൽ ഒരാൾ പറയുന്നുണ്ട്. കൂടാതെ ബിസ്ക്കറ്റ് ചോദിച്ച യാത്രക്കാരോട് ഒരെണ്ണം മാത്രമേ നൽകൂവെന്നും മറ്റുള്ളവരുമായി പങ്കുവെക്കണമെന്നും പറയുന്നു. പ്രദേശിക റെയിൽവേ ഉദ്യോഗസ്ഥൻ വാട്സ്ആപിൽ പങ്കുവെച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു.
ലോക്ഡൗണിനെ തുടർന്ന് തൊഴിലും താമസ സ്ഥലവും നഷ്ടപ്പെട്ട ലക്ഷക്കണക്കിന് അന്തർ സംസ്ഥാന തൊഴിലാളികളാണ് സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങുന്നത്. മതിയായ ഭക്ഷണവും വെള്ളവും ഇല്ലാതെയാണ് ഇവരുടെ യാത്ര. നിരവധി പേർ നടന്നും സൈക്കിളുകളിലും നൂറുകണക്കിന് കിലോമീറ്റർ സഞ്ചരിച്ചത്. പലരും പാതിവഴിയിൽ മരിച്ചുവീണു. ഒരു മാസം മുമ്പാണ് തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങാനായി ശ്രമിക് ട്രെയിനുകൾ ഏർപ്പെടുത്തിയത്. മതിയായ ഭക്ഷണമോ വെള്ളമോ സുരക്ഷിതത്വേമാ ഉറപ്പാക്കാതെയായിരുന്നു ദിവസങ്ങളോളമുള്ള ട്രെയിൻ യാത്ര. 80ൽ അധികം പേർ ശ്രമിക് ട്രെയിനുകളിൽ മാത്രം മരിച്ചു. ഡൽഹിയിൽ ഉൾപ്പെടെ വെള്ളത്തിനും ഭക്ഷണത്തിനുമായി അടികൂടുന്ന സംഭവങ്ങളും അരങ്ങേറി. കഴിഞ്ഞ ദിവസം സുപ്രീംകോടതി ശ്രമിക് ട്രെയിനുകളിലെ തൊഴിലാളികൾക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കണമെന്ന നിർദേശവും നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.