ന്യൂഡൽഹി: നീറ്റ് പരീക്ഷ റദ്ദാക്കിയ സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ 'അമൃത് കാൽ' രാജ്യത്തിന് 'വിഷമായി' മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എക്സിലൂടെയാണ് രാഹുൽ തന്റെ പ്രതിഷേധം അറിയിച്ചത്.
നീറ്റ് പരീക്ഷാ ക്രമക്കേട് കേവലം ഒരു പരാജയമല്ല, മറിച്ച് യുവാക്കളുടെ ഭാവിക്ക് മേൽ നടത്തുന്ന കുറ്റകൃത്യമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. വായ്പയെടുത്തും ആഭരണങ്ങൾ വിറ്റും മക്കളെ പഠിപ്പിക്കാൻ വേണ്ടി ത്യാഗം ചെയ്യുന്ന മാതാപിതാക്കൾക്ക് പകരം ലഭിക്കുന്നത് ചോദ്യപേപ്പർ ചോർച്ചയും അഴിമതിയുമാണെന്ന് രാഹുൽ ചൂണ്ടിക്കാട്ടി.
പരീക്ഷാ മാഫിയകൾ ഓരോ തവണയും രക്ഷപ്പെടുമ്പോൾ, കഷ്ടപ്പെട്ട് പഠിക്കുന്ന വിദ്യാർത്ഥികളാണ് ശിക്ഷിക്കപ്പെടുന്നത്. അധ്വാനത്തെക്കാൾ പണത്തിനും സ്വാധീനത്തിനും വില ലഭിച്ചാൽ വിദ്യാഭ്യാസത്തിന് എന്ത് അർഥമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
ക്രമക്കേടുകളെക്കുറിച്ചുള്ള പരാതികൾ ശക്തമായതിനെത്തുടർന്ന്, മെയ് 3-ന് നടത്തിയ നീറ്റ്-യുജി പരീക്ഷ കേന്ദ്ര സർക്കാർ റദ്ദാക്കിയിരിക്കുകയാണ്. പരീക്ഷ വീണ്ടും നടത്തുമെന്നാണ് എൻ.ടി.എ അറിയിച്ചിരിക്കുന്നത്. പരീക്ഷാ ക്രമക്കേടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ കേന്ദ്ര സർക്കാർ കേസ് സി.ബി.ഐക്ക് വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.