ദോഹ: ഇന്ത്യയടക്കമുള്ള എട്ടു രാജ്യങ്ങളിൽനിന്ന് ഖത്തറിലേക്ക് തൊഴില്‍ വിസയിലെത്തുന്നവര്‍ക്ക് അതത് രാജ്യങ്ങളിൽനിന്നുതന്നെ വൈദ്യ പരിശോധന (മെഡിക്കല്‍) അടക്കമുള്ള കാര്യങ്ങൾ ചെയ്യാൻ സാധ്യമാക്കുന്ന പദ്ധതി ഒക്ടോബർ ഒന്നിന് നിലവിൽ വരും. സിംഗപ്പൂർ ആസ്ഥാനമായ ‘ബയോമെറ്റ് സ്മാർട്ട് െഎഡൻറിറ്റി സൊലൂഷൻസ്’ എന്ന ഏജൻസിയുമായി സഹകരിച്ചാണ് ഖത്തർ സർക്കാർ പുതിയ പദ്ധതി നടത്തുന്നത്. ഇന്ത്യയിൽ കൊച്ചി, മുംബൈ, ഡൽഹി, കൊൽക്കത്ത, ലഖ്നോ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിൽ ഇതിന് സൗകര്യമുണ്ടാകും. വൈദ്യ പരിശോധനക്ക് പുറമെ തൊഴില്‍കരാര്‍ ഒപ്പുവെക്കൽ, ഖത്തർ റെസിഡൻസി പെർമിറ്റ്, ബയോമെട്രിക് വിവരങ്ങള്‍ രേഖപ്പെടുത്തൽ എന്നിവയും നാട്ടിൽ തന്നെ ചെയ്യാനാകും.
ഇന്ത്യ, ശ്രീലങ്ക, പാകിസ്താന്, ബംഗ്ലാദേശ്, നേപ്പാള്‍, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, തുനീഷ്യ എന്നീ രാജ്യങ്ങളിലാണ് സംവിധാനം നിലവിൽ വരുന്നത്. ഇതിനായി ഖത്തർ ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള വിസ സർവിസസ് സെൻററുകൾ ഇൗ രാജ്യങ്ങളിൽ സ്ഥാപിക്കും. http://www.moi.gov.qa എന്ന വെബ്സൈറ്റ് വഴി തൊഴിലുടമ അപേക്ഷ സമർപ്പിക്കുന്നതോടെയാണ് നടപടികൾ ആരംഭിക്കുക. തുടർന്ന് http://www.qatarvisacenter.com വെബ്സൈറ്റ് വഴി തൊഴിലാളിക്ക് അപ്പോയ്ൻമെൻറ് ബുക്ക് ചെയ്യാം. ആവശ്യമായ മറ്റു നടപടികളും പൂർത്തിയാക്കാം. വെബ്സൈറ്റ് ഉടൻ നിലവിൽ വരും.
തൊഴിലാളി ഖത്തറിലെത്തുന്നതിന് മുമ്പുതന്നെ തൊഴിൽ കരാറുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ഔദ്യോഗികമായി രേഖപ്പെടുത്തും. കരാർ വ്യവസ്ഥകൾ ഇരുകക്ഷികളും പാലിക്കുന്നതിനാൽ തന്നെ തൊഴിലാളികളുടെ അവകാശ സംരക്ഷണം കൂടുതൽ ഉറപ്പുവരുത്താനും സുതാര്യമാക്കാനും ഇതിലൂടെ കഴിയുമെന്ന് വിസ സപ്പോർട്ട് സർവിസസ് ഡിപ്പാർട്ട്മെൻറ് ഡയറക്ടർ മേജർ അബ്ദുല്ല ഖലീഫ അൽ മുഹന്നദി പറഞ്ഞു. റിക്രൂട്ട്മെൻറ് നടപടികളെല്ലാം ഒരു ചാനലിലൂടെ തന്നെ പൂർത്തിയാക്കാമെന്ന പ്രയോജനവുമുണ്ട്.
നിലവിൽ തൊഴിൽ വിസയിലെത്തുന്നവർ ഖത്തറിൽനിന്നാണ് വൈദ്യപരിശോധന അടക്കം നടത്തേണ്ടത്.
ഇഖാമ അടിക്കൽ, സന്ദർശക വിസ പുതുക്കൽ എന്നിവക്ക് ഖത്തറിൽ എത്തി ഒരു മാസത്തിനകം വൈദ്യപരിശോധന നടത്തണം.
ഇങ്ങനെ വൈദ്യപരിശോധനയിൽ പരാജയപ്പെട്ട് മൂന്നു ശതമാനം ആളുകളെങ്കിലും നാട്ടിലേക്ക് മടങ്ങാറുണ്ട്. ഇതുകാരണം ഉദ്യോഗാർഥികൾക്ക് വൻ സാമ്പത്തിക ബാധ്യതയും ഉണ്ടാകുന്നു. ഇതെല്ലാം പുതിയ സംവിധാനത്തോടെ അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.