വിഡിയോ ദൃശ്യങ്ങളിൽനിന്ന്
പ്രതിസന്ധി ഘട്ടങ്ങളാണ് പലപ്പോഴും പോരാടാനും അതിജീവിക്കാനും പ്രാപ്തമാക്കുന്നത്. അത്തരം ഘട്ടങ്ങളിലാണ് ഉള്ളിലെ ധൈര്യം പുറത്തേക്ക് വരുന്നത്. അത്തരത്തിലുള്ള ഒരു വിഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
തന്‍റെ നിർഭയത്വവും മനസാന്നിധ്യം കൈവിടാതെ ധ്രുതഗതിയിലുള്ള പ്രതികരണമാണ് യുവതിയുടെ ജീവൻ രക്ഷിക്കുന്നതിന് കാരണമായത്.
താൻ സഞ്ചരിച്ച ഓട്ടോയിൽ അക്രമണം നേരിട്ട യുവതി തന്‍റെ രക്ഷക്കായി ഓട്ടോറിക്ഷയിൽ തൂങ്ങി മറ്റു വാഹനങ്ങളിലെ യാത്രക്കാരോട് സഹായം അഭ്യർഥിക്കുകയും അങ്ങനെ രക്ഷപ്പെടുന്നതുമാണ് വിഡിയോ. സെപ്റ്റംബർ ഒൻപതിന് പഞ്ചാബിലെ ജലന്ധർ ബൈപാസിന് സമീപമുള്ള ഹൈവേയിലാണ് സംഭവം.
മീന കുമാർ എന്ന യുവതി ഫില്ലൗറിലെ ബസ് സ്റ്റോപ്പിലേക്ക് എത്തുന്നതിനാണ് ഓട്ടോറിക്ഷയിൽ യാത്ര ചെയ്തത്. യുവതി കയറിയ ഓട്ടോയിൽ ഡ്രൈവറും രണ്ട് സഹയാത്രക്കാരുമുണ്ടായിരുന്നു. യാത്ര തുടങ്ങി കുറച്ച് ദൂരം പിന്നിട്ടപ്പോൾ സഹയാത്രക്കാർ യുവതിയുടെ കൈകൾ കെട്ടിയിടുകയും ആയുധങ്ങൾ കാണിച്ച് കവർച്ച നടത്താൻ ശ്രമിക്കുകയും ചെയ്തു. യുവതിയുടെ പക്കലുണ്ടായിരുന്ന പണവും ആഭരണവും അപഹരിക്കുകയായിരുന്നു ഡ്രൈവറടക്കമുള്ള കവർച്ചാ സംഘത്തിന്‍റെ ലക്ഷ്യം.
അയാൾ വാഹനത്തിന്‍റെ വേഗത കൂട്ടി. നിവർത്തിയില്ലാതെ വന്നപ്പോൾ യുവതി ഓടുന്ന ഓട്ടോറിക്ഷയിൽ പുറത്തേക്ക് തൂങ്ങി നിന്ന് ഒച്ചവെക്കുകയും മറ്റു വാഹനങ്ങളിലെ യാത്രക്കാരോട് സഹായമഭ്യർഥിക്കുകയും താൻ അപകടത്തിലാണെന്നും കവർച്ചാ സംഘത്തോട് താൻ പൊരുതികൊണ്ടിരിക്കുകയാണെന്നും മറ്റുള്ള യാത്രക്കാരെ യുവതി അറിയിച്ചു.
ഡ്രൈവർ അശ്രദ്ധമായി വാഹനമോടിക്കുകയും ഹൈവേയിൽ ഒരു കാറിൽ ഇടിക്കുകയും ചെയ്തു. എന്നാലും യുവതി തന്‍റെ മനസാന്നിധ്യം കൈവിടാതെ പൊരുതി. വാഹനം ആ നിലയിൽ അര കിലോമീറ്റർ പിന്നിട്ടു. വഴിയാത്രക്കാർ വാഹനം തടഞ്ഞ് നിർത്തുകയും അക്രമികളിൽ രണ്ടുപേരെ ഹൈവേ പൊലീസിന് കൈമാറുകയും ചെയ്തു. ഒരാൾ ഓടി രക്ഷപ്പെട്ടു. അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.