ധർമേന്ദ്ര പ്രധാൻ രാജിവെച്ചില്ലെങ്കിൽ വീണ്ടും സമരം: ഒരാഴ്ചത്തെ സമയപരിധി നൽകി സി.ജെ.പി

ന്യൂഡൽഹി:കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർമന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തിവന്ന പരസ്യ പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ രാജിക്ക് വേണ്ടി ഒരാഴ്ച കൂടി കാത്തിരിക്കുമെന്നും, അതിനുള്ളിൽ തീരുമാനമായില്ലെങ്കിൽ സമരം കൂടുതൽ പുനരാരംഭിക്കുമെന്നും സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്‌കെ വ്യക്തമാക്കി.

"സോഷ്യൽ മീഡിയയിൽ മാത്രം ഒതുങ്ങുന്നതാണ് ഞങ്ങളുടെ പ്രതിഷേധമെന്ന് പരിഹസിച്ചവർക്കുള്ള മറുപടിയാണ് ജന്തർമന്തറിൽ കണ്ട ജനപങ്കാളിത്തം. ഉന്നയിച്ച ആവശ്യങ്ങളിൽ നിന്ന് ഒരടി പിന്നോട്ടില്ല. ധർമേന്ദ്ര പ്രധാൻ രാജിവെക്കും വരെ സമരം തുടരും. രാജ്യത്തെ യുവാക്കൾ ഭയമില്ലാത്തവരാണ്," - അഭിജീത് ദീപ്‌കെ പറഞ്ഞു. ലക്ഷ്യപ്രാപ്തിക്കായി ഏതറ്റം വരെ പോകാനും താൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സി.ജെ.പിയുടെ ആദ്യത്തെ പ്രത്യക്ഷ സമരത്തിന് വലിയ രീതിയിലുള്ള പിന്തുണയാണ് ജന്തർമന്തറിൽ ലഭിച്ചത്. പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് പ്രതിഷേധത്തിൽ നേരിട്ട് പങ്കെടുത്തു. നടൻ പ്രകാശ് രാജ്, പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ തുടങ്ങിയവരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നേരത്തെ രംഗത്തെത്തിയിരുന്നു.

പ്രതിഷേധത്തിനിടെ ജന്തർമന്തറിൽ നേരിയ തോതിൽ സംഘർഷാവസ്ഥയുമുണ്ടായി. സി.ജെ.പിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ തല്ലാൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെ തുടർന്ന് ആറുപേരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചവരെയാണ് കരുതൽ തടങ്കലിലാക്കിയതെന്നാണ് പൊലീസിന്റെ വിശദീകരണം.

അതിനിടെ, സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയ സി.പി.ഐ ദേശീയ കൗൺസിൽ അംഗം ആനി രാജയ്ക്ക് നേരെ ആക്രമണമുണ്ടായതും ചർച്ചയായി. എതിർവിഭാഗം തന്നെ തള്ളിമാറ്റുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതായി ആനി രാജ ആരോപിച്ചു. തുടർന്ന് പോലീസ് ഇടപെട്ട് ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും അക്രമികളിൽ ചിലരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

Tags:    
News Summary - Protest to Resume if Dharmendra Pradhan Does Not Resign: CJP Gives One-Week Deadline

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.