മുംബൈ: കോൺഗ്രസ് വിട്ട മുൻ ദേശീയ വക്താവ് പ്രിയങ്ക ചതുർവേദിക്ക് ശിവസേനയിൽ ഉന്നത പദവി. പ്രിയങ്ക ചതുർവേദിയെ ശിവസ േന ഉപനേതാവായാണ് അധ്യക്ഷൻ ഉദ്ദവ് താക്കറെ നിയമിച്ചിട്ടുള്ളത്. സേനയിൽ പദവിയും ചുമതലയും നൽകിയതിൽ അധ്യക്ഷൻ ഉദ്ദവ് താക്കറക്ക് പ്രിയങ്ക നന്ദി അറിയിച്ചു.
2010ലാണ് ബ്ലോഗറും എഴുത്തുകാരിയുമായ പ്രിയങ്ക ചതുർവേദി കോൺഗ്രസിലെത്തുന്നത്. 2012ൽ കോൺഗ്രസ് മുംബൈ യൂത്ത് വിങ് ജനറൽ സെക്രട്ടറിയായ പ്രിയങ്ക, 2013ലാണ് പാർട്ടി ദേശീയ വക്താവായി.
കഴിഞ്ഞ ഏപ്രിൽ 19നാണ് തന്നോട് അപമര്യാദയായി പെരുമാറിയതിന് സസ്പെൻഷനിലായ മഥുരയിലെ നേതാക്കളെ പാർട്ടി തിരിച്ചെടുത്തതിലെ നീരസം വ്യക്തമാക്കി പ്രിയങ്ക കോൺഗ്രസിൽ നിന്ന് രാജിവെച്ചത്.
മഥുരയിലെ നേതാക്കൾക്ക് എതിരായ നടപടി റദ്ദാക്കിയതിലെ രോഷമാണ് പ്രിയങ്ക ചതുർവേദി പ്രകടിപ്പിക്കുന്നതെങ്കിലും ലോക്സഭ തെരഞ്ഞെടുപ്പിൽ ടിക്കറ്റ് നൽകാത്തതാണ് രാജിക്ക് കാരണമെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു. മുംബൈ നോർത്ത് മണ്ഡലത്തിൽ മത്സരിക്കാനാണ് പ്രിയങ്ക ആഗ്രഹിച്ചത്.
എന്നാൽ, അവരെ തള്ളി ബോളിവുഡ് നടി ഉൗർമിള മേണ്ടാദ്കർക്കാണ് പാർട്ടി ടിക്കറ്റ് നൽകിയത്. അന്നുതൊട്ട് പ്രിയങ്കയിൽ അകൽച്ച പ്രകടമായിരുന്നുവെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.
സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യതയെ പരിഹസിച്ച് ‘ക്യോം കി മന്ത്രി ഭി കഭി ഗ്രാജ്വേറ്റ് ധി’ എന്ന പ്രിയങ്കയുടെ വൈറലായ ട്വീറ്റ് ബി.ജെ.പിക്ക് ക്ഷീണമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.