ദാരിദ്ര്യം: മാതാവ് രണ്ട് പെണ്‍മക്കളെ വിറ്റു


മൈസൂരു: ദാരിദ്ര്യം കാരണം മാതാവ് രണ്ട് പെണ്‍മക്കളെ വിറ്റു. എച്ച്.ഡി കോട്ടെ താലൂക്കിലെ ബിദര്‍ഹള്ളിയിലാണ് സംഭവം. ഒമ്പതു വയസ്സുകാരിയായ നിഹാരിക, ആറ് വയസ്സുള്ള സാഗരിക എന്നിവരെയാണ് മാതാവ് മംഗള ഭീമനഹള്ളിയിലെ മുത്തണ്ണ, കൈലാസിപുരയിലെ മഹേന്ദ്ര എന്നിവര്‍ക്ക് വിറ്റത്. ഇരുവര്‍ക്കും കുട്ടികളില്ലാത്തതിനാല്‍ ദത്തെടുക്കാമെന്ന് പറഞ്ഞ് മംഗളയെ സമീപിക്കുകയായിരുന്നു. 

സംഭവത്തെക്കുറിച്ച് സൂചന ലഭിച്ച ഗ്രാമവാസികള്‍ ചൈല്‍ഡ് കെയര്‍ സെന്‍റര്‍ പ്രവര്‍ത്തകയായ ജഹീലയെ അറിയിച്ചു. ഇവര്‍ സംഭവം പുറത്തുകൊണ്ടുവരുകയും ചൈല്‍ഡ് ഹെല്‍പ്ലൈനിലെ പ്രഭു ഗുരുദേവരാദ്യയുടെയും പൊലീസിന്‍െറയും സഹായത്തോടെ കുട്ടികളെ വീണ്ടെടുക്കുകയുമായിരുന്നു. 

ആന്ധ്രപ്രദേശ് സ്വദേശിയായ മംഗളയുടെ ഭര്‍ത്താവ് അവരെയും കുട്ടികളെയും ഉപേക്ഷിച്ച് പോയതോടെ കുടുംബം പട്ടിണിയിലായിരുന്നു. ഇതോടെ സുഹൃത്ത് ജയലക്ഷ്മിയുടെ സഹായത്തോടെ കുറഞ്ഞ വിലയ്ക്ക് കുട്ടികളെ വില്‍ക്കുകയായിരുന്നു.  

മൈസൂരുവിലെ സ്വകാര്യ നഴ്സിങ് ഹോം കേന്ദ്രീകരിച്ച് മലയാളി ദമ്പതികളുടെ നേതൃത്വത്തില്‍ കുട്ടികളെ വില്‍ക്കുന്ന റാക്കറ്റ് പിടിയിലായതിന്‍െറ ഞെട്ടല്‍ മാറുംമുമ്പാണ് മാതാവ് തന്നെ കുട്ടികളെ വിറ്റ സംഭവം പുറത്തുവന്നത്. അഡീഷനല്‍ പൊലീസ് കമീഷണര്‍ കല കൃഷ്ണമൂര്‍ത്തി, അസി. പൊലീസ് സൂപ്രണ്ട് ഹരീഷ് പാണ്ഡെ, സി.ഐ ഹരീഷ് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Tags:    
News Summary - poverty mother sells duaghters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.