ലഖ്നോ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉത്തർപ്രദേശിലെ അമേഠി സന്ദർശിക്കാനിരിക്കേ കോൺഗ്രസ് സിറ്റിങ് എം.പി കിഷോരി ലാൽ ശർമയെ ലക്ഷ്യമിട്ട് പോസ്റ്റർ പ്രതിഷേധം. മണ്ഡലത്തിന് വേണ്ടി എം.പി ഒന്നുംചെയ്തില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം.
2024ലെ പൊതു തെരഞ്ഞെടുപ്പിൽ 1.5ലക്ഷത്തിലധികം വോട്ടുകൾക്ക് ശർമ്മ പരാജയപ്പെടുത്തിയ മുൻ എം.പി സ്മൃതി ഇറാനിയുമായി താരതമ്യം ചെയ്തുകൊണ്ടാണ് പോസ്റ്ററുകൾ. ‘കിഷോരി, രണ്ടുവർഷത്തിനുള്ളിൽ നീ എന്താണ് ചെയ്തത്’ എന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്.
എം.പിയായതിന് ശേഷം മണ്ഡലത്തിന് വേണ്ടി പരിമിതമായ സംഭാവനകൾ മാത്രമാണ് നൽകിയതെന്ന് പോസ്റ്ററിൽ പറയുന്നു. കഴിഞ്ഞ രണ്ടുവർഷത്തിനിടെ ഒരു പ്രാദേശിക കോൺഗ്രസ് നേതാവിന്റെ സ്കൂളിലേക്ക് ബസും അദ്ദേഹവുമായി ബന്ധപ്പെട്ട ട്രസ്റ്റ് നടത്തുന്ന ആശുപത്രിയിലേക്ക് ആംബുലൻസും മാത്രമാണ് നൽകിയതെന്നും ആരോപിക്കുന്നു. അതേസമയം റോഡുകൾ, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, തൊഴിൽ എന്നിവയുമായി ബന്ധപ്പെട്ട നിരവധി വികസന പദ്ധതികൾ മുൻ എം.പി ചെയ്തതായും പോസ്റ്ററുകളിൽ പറയുന്നു.
രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന് മുന്നോടിയായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതോടെ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ രാഷ്ട്രീയപോരാട്ടം ശക്തമായി. ബി.ജെ.പിയുടെ നിരാശയും പ്രതീക്ഷയില്ലായ്മയുമാണ് പോസ്റ്ററുകളിലൂടെ പ്രത്യക്ഷപ്പെട്ടതെന്ന് കോൺഗ്രസ് നേതാവും റെയിൽവേ ഉപഭോക്തൃ ഉപദേശക സമിതി അംഗവുമായ അനുപം പാണ്ഡെ പറഞ്ഞു. അമേഠിയിൽ ബി.ജെ.പി വെള്ളത്തിൽ നിന്ന് പുറത്തെടുത്ത മത്സ്യം പോലെ അസ്വസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അമേഠിയിലെ ജനങ്ങളുടെ ശബ്ദവും വികാരങ്ങളും പോസ്റ്ററുകൾ പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് സുധാൻഷു ശുക്ല പറഞ്ഞു. സ്മൃതി ഇറാനി അമേഠിക്ക് വേണ്ടി ചെയ്ത കാര്യങ്ങൾ ഏഴ് പതിറ്റാണ്ടുകളായി കോൺഗ്രസിന് ചെയ്യാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളായ അമേഠിയിലും റായ്ബറേലിയിലും രാഹുൽഗാന്ധി രണ്ട് ദിവസത്തെ സന്ദർശനമാണ് നടത്തുക. നിരവധി മുതിർന്ന നേതാക്കളും ജില്ലാ പ്രസിഡന്റുമാരും മറ്റ് പാർട്ടി പ്രവർത്തകരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. 2027ലെ യു.പി നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് രാഹുൽ ഗാന്ധിയുടെ സന്ദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.