ന്യൂഡല്‍ഹി: ബി.ജെ.പിയുടെ ലോക്സഭാംഗവും മുന്‍ ക്രിക്കറ്റ് താരവുമായ കീര്‍ത്തി ആസാദിന്‍െറ ഭാര്യ പൂനം ആസാദ് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. 2003ലെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിനെതിരെ ബി.ജെ.പിയുടെ സ്ഥാനാര്‍ഥിയായിരുന്നു പൂനം ആസാദ്.
ബിഹാറിലെ ദര്‍ഭംഗ മണ്ഡലത്തില്‍നിന്നുള്ള ലോക്സഭാംഗമായ കീര്‍ത്തി ആസാദിനെ ബി.ജെ.പിയില്‍നിന്ന് നേരത്തേ സസ്പെന്‍ഡ് ചെയ്തിരുന്നു. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കെതിരെ പരസ്യമായി ആരോപണമുന്നയിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. ഈ പശ്ചാത്തലത്തിലാണ് ഭാര്യ കെജ്രിവാളിന്‍െറ പാര്‍ട്ടിയില്‍ ചേര്‍ന്നത്.
ബി.ജെ.പി വിടാനുള്ള തീരുമാനത്തിലേക്ക് നയിച്ചത് മന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കൊപ്പം മാധ്യമപ്രവര്‍ത്തകരെ കണ്ട പൂനം ആസാദ് പറഞ്ഞു. അഴിമതിക്കെതിരെ ശബ്ദിച്ചതിന് തന്നെയും ഭര്‍ത്താവിനെയും ബി.ജെ.പി നേതൃത്വം ക്രൂശിക്കുകയാണ് ചെയ്തത്. അഴിമതിക്കെതിരെ ഉറച്ച നിലപാടുള്ള ആം ആദ്മി പാര്‍ട്ടിയില്‍ ഏറെ പ്രതീക്ഷയുണ്ടെന്നും അവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.