തമിഴ്നാട് രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും നാടകീയമായ ദിനങ്ങളിലൊന്നായിരുന്നു വെള്ളിയാഴ്ച. വിജയ് മുഖ്യമന്ത്രി കസേരക്ക് തൊട്ടടുത്തെത്തിയെങ്കിലും, രാത്രിയോടെ കണക്കുകൾ വീണ്ടും അനിശ്ചിതത്വത്തിലായി. തമിഴക വെട്രി കഴകം മുന്നേറ്റം നടത്തിയെങ്കിലും സഖ്യകക്ഷികളുടെ നിലപാടുകളിലെ മാറ്റം, കുതിരക്കച്ചവടം, എം.എൽ.എമാരെ കാണാതാകൽ തുടങ്ങിയ സംഭവങ്ങൾ സംസ്ഥാന രാഷ്ട്രീയത്തെ പൊളിറ്റിക്കൽ ത്രില്ലറാക്കി മാറ്റി.
പ്രധാനമായും പത്ത് നാടകീയ സംഭവങ്ങളാണ് തമിഴ്നാട് രാഷ്ട്രീയത്തിൽ ഉണ്ടായത്
അധികാരത്തിന് തൊട്ടടുത്ത്, പക്ഷേ കേവല ഭൂരിപക്ഷമില്ല
ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്ന ടി.വി.കെ 108 സീറ്റുകൾ നേടിയെങ്കിലും, വിജയ് രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ചതിനാൽ സാങ്കേതികമായി സീറ്റ് എണ്ണം 107 ആണ്. കോൺഗ്രസ് (5), സിപിഐ (2), സിപിഎം (2) എന്നിവരുടെ പിന്തുണയോടെ അംഗസംഖ്യ 116 ആയി ഉയർന്നെങ്കിലും, ഭൂരിപക്ഷത്തിന് വേണ്ട 118 തികയ്ക്കാൻ 2 പേരുടെ കുറവുണ്ട്. ഗവർണർക്ക് സമർപ്പിച്ച കത്തിലും 116 പേരുടെ ഒപ്പ് മാത്രമാണുള്ളതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വിജയിയുടെ വസതിക്ക് മുന്നിൽ ആഘോഷം
ടി.വി.കെ അധികാരം പിടിക്കുമെന്ന് ഉറപ്പായതോടെ വിജയിയുടെ പനയൂരിലെ വസതിക്ക് മുന്നിൽ പ്രവർത്തകർ ആഘോഷം തുടങ്ങി. ശനിയാഴ്ച രാവിലെ സത്യപ്രതിജ്ഞ നടക്കുമെന്ന വാർത്തകൾ പരന്നതോടെ വിജയ് ആരാധകർ വലിയ ആവേശത്തിലായിരുന്നു.
വി.സി.കെ എന്ന സമസ്യ
ടി.വി.കെയെ പിന്തുണയ്ക്കുമെന്ന് വി.സി.കെ അധ്യക്ഷൻ തോൾ തിരുമാളവൻ ആദ്യം സൂചന നൽകിയെങ്കിലും രാത്രിയോടെ നിലപാട് മാറ്റി. ശനിയാഴ്ച രാവിലെ മാത്രമേ ഔദ്യോഗിക നിലപാട് അറിയിക്കൂ എന്ന വി.സി.കെയുടെ പ്രസ്താവന വിജയ് ക്യാമ്പിനെ പ്രതിസന്ധിയിലാക്കി.
തിരുമാളവനെ ബന്ധപ്പെടാൻ കഴിയാതെ ടി.വി.കെ നേതാക്കൾ
ഭൂരിപക്ഷം തെളിയിക്കാൻ വി.സി.കെയുടെ പിന്തുണ അത്യാവശ്യമായതോടെ ടി.വി.കെ നേതാക്കൾ തിരുമാളവനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും രണ്ട് മണിക്കൂറോളം അദ്ദേഹത്തെ കിട്ടിയില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. അതേസമയം അദ്ദേഹം ഇ.പി.എസ്, എം.കെ. സ്റ്റാലിൻ എന്നിവരുമായി ചർച്ചകൾ നടത്തിയതായും സൂചനയുണ്ട്.
ഉപമുഖ്യമന്ത്രി പദവിയെച്ചൊല്ലിയുള്ള തർക്കം
പിന്തുണ നൽകുന്നതിന് പകരമായി വി.സി.കെ ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെട്ടതായി പറയപ്പെടുന്നു. എന്നാൽ നഗരവികസന വകുപ്പ് നൽകാം എന്നായിരുന്നു ടി.വി.കെയുടെ നിലപാട്. ഈ തർക്കമാണ് പിന്തുണ വൈകാൻ കാരണമെന്നാണ് കരുതപ്പെടുന്നത്.
ഐയുഎംഎൽ പിന്തുണ പിൻവലിച്ചു
ടി.വി.കെയെ പിന്തുണക്കുമെന്ന് കരുതിയ ഐ.യു.എം.എൽ, തങ്ങൾ ഡി.എം.കെ സഖ്യത്തിൽ തന്നെ ഉറച്ചുനിൽക്കുമെന്ന് വ്യക്തമാക്കി. ഇത് വിജയിയുടെ സഖ്യരൂപീകരണത്തിന് വലിയ തിരിച്ചടിയായി.
സമ്മതനായ മുഖ്യമന്ത്രി ചർച്ചകൾ
വിജയിയെ തടയാൻ തിരുമാളവനെ മുഖ്യമന്ത്രിയാക്കി ഡി.എം.കെയും എ.ഐ.എ.ഡിഎം.കെയും ചേർന്ന് ഒരു പൊതു മുന്നണിക്ക് ശ്രമിക്കുന്നുവെന്ന കിംവദന്തികളും പരന്നു. ഇതോടെ വിജയ്‍യുടെ സ്ഥാനലബ്ധി കൂടുതൽ സങ്കീർണ്ണമായി.
റിസോർട്ട് രാഷ്ട്രീയവും കാണാതായ എംഎൽഎയും
നാല് കോൺഗ്രസ് എം.എൽ.എമാർ ഹൈദരാബാദിലേക്ക് മാറിയതോടെ കുതിരക്കച്ചവട ഭീതി ഉയർന്നു. ഇതിനിടെ മന്നാർഗുഡി എം.എൽ.എ കാമരാജിനെ കാണാനില്ലെന്ന് എ.എം.എം.കെ നേതാവ് ടി.ടി.വി ദിനകരൻ പരാതി നൽകി. ഗവർണർ ഡി.ജി.പിയോട് അന്വേഷണത്തിന് ഉത്തരവിടുകയും ശനിയാഴ്ചത്തെ സത്യപ്രതിജ്ഞാ ചടങ്ങുകൾ റദ്ദാക്കുകയും ചെയ്തു.
വ്യാജ ഒപ്പ് വിവാദം
കാമരാജിന്റെ ഒപ്പ് ടി.വി.കെ വ്യാജമായി ഇട്ടതാണെന്ന് ദിനകരൻ ആരോപിച്ചു. എന്നാൽ ദിനകരന്റെ സമ്മതത്തോടെയാണ് കാമരാജ് ഒപ്പിട്ടതെന്ന് കാണിക്കുന്ന വിഡിയോ ടി.വി.കെ പുറത്തുവിട്ടു. ദിനകരൻ ടി.വി.കെക്കെതിരെ ഫോർജറിക്ക് പരാതി നൽകിയിട്ടുണ്ട്.
വിജയ്‍യെ പിന്തുണച്ച് ഇടത് പാർട്ടികൾ
ജനവിധിയെ അട്ടിമറിക്കാൻ ബി.ജെ.പി ഗവർണറെ ഉപയോഗിക്കുന്നുവെന്നും, മതനിരപേക്ഷത സംരക്ഷിക്കാൻ ഏറ്റവും വലിയ ഒറ്റകക്ഷിയായ ടി.വി.കെയെ പിന്തുണയ്ക്കണമെന്നും ഇടത് പാർട്ടികൾ നിലപാടെടുത്തു. എ.ഐ.എ.ഡി.എം.കെ സർക്കാരിനെ ഡി.എം.കെ പുറത്തുനിന്ന് പിന്തുണയ്ക്കാൻ ശ്രമിച്ചതായും ഇടത് നേതാവ് എം.എ. ബേബി ആരോപിച്ചു.
നിലവിൽ തമിഴ്‌നാട് രാഷ്ട്രീയം വലിയൊരു ചോദ്യചിഹ്നത്തിന് മുന്നിലാണ്. വിജയ് മുഖ്യമന്ത്രിയാകുമോ അതോ അപ്രതീക്ഷിതമായ നീക്കങ്ങൾ ഉണ്ടാകുമോ എന്ന് വരും മണിക്കൂറുകളിൽ അറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.