ഡയമണ്ട് ഹാർബർ: പശ്ചിമ ബംഗാളിൽ ഇനി ‘ഭരണാധികാരിയുടെ നിയമമല്ല’ , മറിച്ച് ‘നിയമത്തിന്റെ ഭരണമാകും’ നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി. സംസ്ഥാനത്ത് ബി.ജെ.പിയുടെ ആദ്യ മുഖ്യമന്ത്രിയായി കഴിഞ്ഞ ആഴ്ച ചുമതലയേറ്റ ശേഷം ദക്ഷിണ 24 പർഗാനാസ് ജില്ലയിലെ ഡയമണ്ട് ഹാർബറിൽ നടന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു രാഷ്ട്രീയ പാർട്ടിയുടെ ‘പോതുസംഘടന’ (ഫ്രണ്ടൽ ഓർഗനൈസേഷൻ) പോലെയാണ് പ്രവർത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ പൊലീസ് വെൽഫെയർ ബോർഡ് പിരിച്ചുവിട്ടതായും മുഖ്യമന്ത്രി യോഗത്തിൽ പ്രഖ്യാപിച്ചു.
‘നല്ല ഉദ്ദേശത്തോടെയാണ് പൊലീസ് വെൽഫെയർ ബോർഡ് രൂപവത്കരിച്ചതെങ്കിലും, കാലക്രമേണ അത് ഒരു രാഷ്ട്രീയ പാർട്ടിയുടെ പോഷക സംഘടനയായി മാറി. പൊലീസുകാരുടെ ക്ഷേമത്തിന് ഇത് എത്രത്തോളം സഹായിച്ചുവെന്ന് എനിക്കറിയില്ല, എന്നാൽ നിയമവിരുദ്ധമായി ജോലി നീട്ടിനൽകാനുള്ള ഒരു വേദിയായി ഇത് മാറി. ചില വ്യക്തികൾക്ക് മാത്രമാണ് ഇതിലൂടെ നേട്ടമുണ്ടായത്. അതിനാൽ ഈ ബോർഡ് ഇന്ന് മുതൽ പിരിച്ചുവിടുകയാണ്’- സുവേന്ദു അധികാരി വ്യക്തമാക്കി.
മൂന്ന് മാസത്തിനകം പൊലീസ് പരിഷ്കരണങ്ങൾക്കായി പുതിയ ചട്ടക്കൂട് രൂപീകരിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സാധാരണക്കാരായ ജനങ്ങളെ പൊലീസ് പീഡിപ്പിച്ചാൽ അവർക്ക് നേരിട്ട് പൊലീസ് സ്റ്റേഷനിൽ ചെന്ന് പരാതി നൽകാമെന്നും നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.
ഇ-റിക്ഷകൾ, ഓട്ടോറിക്ഷകൾ, തെരുവ് കച്ചവടക്കാർ എന്നിവരിൽ നിന്ന് പൊലീസോ പ്രാദേശിക ഗ്രൂപ്പുകളോ പണം പിരിക്കുന്നതിനെതിരെ ‘സീറോ ടോളറൻസ്’ നയം പ്രഖ്യാപിച്ചു. റോഡിൽ വാഹനങ്ങൾ തടഞ്ഞുനിർത്തിയുള്ള ടോൾ പിരിവോ മറ്റ് തരത്തിലുള്ള കൈക്കൂലി വാങ്ങലോ വെച്ചുപൊറുപ്പിക്കില്ല. ക്രമസമാധാന പാലനത്തിനിടെ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും. പൊലീസിനെതിരായ യാതൊരുവിധ അതിക്രമങ്ങളും സർക്കാർ സഹിക്കില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.