കോവിഡ് ബാധിതനായ മകനുമായി നടുറോഡിൽ ഒരമ്മ; ആംബുലൻസിൽ വന്നാലേ പ്രവേശിപ്പിക്കൂയെന്ന് ആശുപത്രിയധികൃതർ

അഹമ്മദാബാദ്: കോവിഡ് ബാധിച്ച മകനുമായി നടുറോഡിൽ ഇരിക്കുന്ന ഒരമ്മയുടെ വിഡിയോ മഹാമാരിക്കാലത്തെ നൊമ്പരക്കാഴ്ചകളിലൊന്നാകുന്നു. അഹമ്മദാബാദിലെ സരസ്പൂരിലുള്ള ശാരദാബെന്‍ ആശുപത്രിക്ക് മുന്നില്‍ നിന്നുള്ള വിഡിയോ ആണിത്. ആംബുലന്‍സില്‍ വന്നാല്‍ മാത്രമേ പ്രവേശിപ്പിക്കൂയെന്ന് ആശുപത്രി അധികൃതർ പറഞ്ഞതിനെ തുടർന്നാണ് ഈ അമ്മക്ക് മകനെ റോഡിൽ കിടത്തേണ്ടി വന്നത്.

ശാരദാബെന്‍ ആശുപത്രിയെ ഈ അടുത്താണ് കോവിഡ് ആശുപത്രിയാക്കി മാറ്റിയത്. സംസ്ഥാനത്തെ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ശാരദാബെന്‍ ആശുപത്രിയില്‍ കോവിഡ് ചികിത്സക്ക് പ്രവേശിപ്പിക്കണമെങ്കില്‍ 108 ആംബുലന്‍സില്‍ വരണം. ആംബുലൻസിൽ എത്താത്തതുകൊണ്ടാണ് അധികൃതർ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാഞ്ഞത്.

വിഡിയോ വൈറലായതോടെ ഇത്തരമൊരു സംഭവം ഉണ്ടായെന്ന് അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പ്രതിനിധി സമ്മതിച്ചു. 'കോവിഡ് പോസിറ്റീവായാല്‍ 108 ആംബുലന്‍സില്‍ എത്തി വേണം ആശുപത്രിയില്‍ ചികിത്സ തേടാനെന്നാണ് ചട്ടം. മാത്രവുമല്ല, ചികിത്സ തേടിയെത്തിയ രോഗിയുടെ കയ്യില്‍ കോവിഡ് പോസിറ്റീവ് ആണെന്നതിന്‍റെ റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നില്ല. ഇക്കാര്യമെല്ലാം രോഗിയോടും ബന്ധുവിനോടും പറഞ്ഞ് മനസ്സിലാക്കിയതാണ്' -അദ്ദേഹം പറഞ്ഞു.

കോവിഡ് രോഗബാധ സംശയിക്കുന്നവര്‍ക്ക് പ്രവേശനം നല്‍കാന്‍ ശാരദാബെന്‍ ആശുപത്രിയില്‍ പ്രത്യേക വാര്‍ഡ് ഏര്‍പ്പാടാക്കിയിട്ടില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. 'വന്ന രോഗിയോടും ബന്ധുക്കളോടും കോവിഡ് 19 ആണെന്ന റിപ്പോര്‍ട്ടുമായി ആംബുലന്‍സില്‍ വരണമെന്ന് പറഞ്ഞ് വിടുകയായിരുന്നു. പക്ഷേ അവര്‍ പുറത്തിറങ്ങി വീഡിയോ എടുക്കുകയായിരുന്നു. അവർ പിന്നീട് വന്ന് അഡ്മിറ്റായോ എന്നത് അറിയില്ല' -ആശുപത്രി അധികൃതർ പറയുന്നു. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. വ്യാഴാഴ്ചയാണ് ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്.

Tags:    
News Summary - Patient sent back for want of 108 ambulance in Ahmedabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.