ലഖിംപുര്‍ ഖേരി: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരി ജില്ലയില്‍നിന്ന് കാണാതായ മൂന്ന് വയസ്സുകാരിയുടെ മൃതദേഹം പകുതിയിലധികം മൃഗങ്ങള്‍ ഭക്ഷിച്ച നിലയില്‍ വീടിന് സമീപത്തെ കുറ്റിക്കാട്ടില്‍ കണ്ടെത്തി. വ്യാഴാഴ്ച പുലര്‍ച്ചെയാണ് കുട്ടിയെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൈഗല്‍ഗഞ്ച് പ്രദേശത്തെ കുറ്റിക്കാട്ടിൽ നിന്ന് മൃതദേഹം ലഭിച്ചത്. കുടിയുടെ വീട്ടില്‍നിന്ന് 200 മീറ്റര്‍ മാത്രം അകലെയുള്ള കുറ്റിക്കാട്ടിലായിരുന്നു മൃതദേഹം.
മൃതദേഹത്തിന്‍റെ ഭാഗങ്ങൾ പല മൃഗങ്ങള്‍ ഭക്ഷിച്ചുവെന്നാണ് സൂചനയെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. കുട്ടിയുടെ കഴുത്തിന് താഴെയുള്ള മിക്ക ശരീരഭാഗങ്ങളും മൃഗങ്ങള്‍ ഭക്ഷിച്ചുവെന്നാണ് റിപ്പോർട്ട്. അതേസമയം, നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന രാംലീല ഗ്രൗണ്ടിലെ വീട്ടില്‍നിന്ന് മൂന്ന് വയസ്സുകാരിയെ മൃഗങ്ങള്‍ എങ്ങനെ എടുത്തുകൊണ്ടുപോയി കുറ്റിക്കാട്ടില്‍ എത്തിച്ചു എന്നത് അത്ഭുതപ്പെടുത്തുന്നെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ സമീര്‍ കുമാര്‍ പറഞ്ഞു.
മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് കുറുക്കന്മാരുടെ കാല്‍പ്പാടുകള്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍, കുറുക്കന്മാര്‍ ഇത്തരത്തില്‍ ആക്രമിച്ച് കൊല്ലാറില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മൃതദേഹം ലഭിച്ച സ്ഥലത്ത് വനം വകുപ്പ് രണ്ട് ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. കുട്ടിയെ ആക്രമിച്ച മൃഗം ഒന്നോ രണ്ടോ ദിവസത്തിനകം ഇവിടെ എത്തിയേക്കുമെന്ന പ്രതീക്ഷയിലാണിത്. ഏത് മൃഗമാണ് കുട്ടിയെ ആദ്യംഎടുത്തുകൊണ്ടുപോയതെന്നും ആക്രമിച്ചതെന്നും അറിയാനുള്ള ശ്രമത്തിലാണ് വനം വകുപ്പ്. പ്രദേശത്ത് താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും കുട്ടികളെ വീടിന് പുറത്തിറങ്ങാന്‍ അനുവദിക്കരുതെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.