ന്യൂഡൽഹി: സിഖുകാരുടെ തീർഥാടന കേന്ദ്രമായ കർതാർപൂർ സാഹിബിൽ ഫോട്ടോ ഷൂട്ട് നടത്തിയതിന് പാകിസ്താൻ മോഡൽ ക്ഷമാപണം നടത്തി. പാകിസ്താൻ മോഡൽ സൗലേഹയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ഫോട്ടോ പിൻവലിച്ച് മാപ്പ് പറഞ്ഞത്.
കഴിഞ്ഞ ദിവസം കർതാർപുരിലെ ഗുരുദ്വാര ദർബാർ സാഹിബിൽ നിന്നും പകർത്തിയ ഫോട്ടോ സൗലേഹ തന്‍റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. തലമറക്കാതെ ദർബാർ സാഹിബിൽ നിന്നെടുത്ത ഫോട്ടോ, സിഖ് സമൂഹത്തിനെ വ്രണപ്പെടുത്തുന്നതാണെന്ന് സമൂഹമാധ്യമങ്ങളിൽ ആക്ഷേപം ഉയർന്നതോടെ ഫോട്ടോ ഡിലീറ്റ് ചെയ്യുകയും ക്ഷമാപണം നടത്തുകയുമായിരുന്നു സൗലേഹ.
തിങ്കളാഴ്ച പ്രമുഖ വസ്ത്ര വ്യാപാര ബ്രാന്‍റ് അവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ദർബാർ സാഹിബിൽ നിന്നുള്ള സൗലേഹയുടെ ഫോട്ടോ പ്രമോഷനു വേണ്ടി പോസ്റ്റു ചെയ്തതോടെയാണ് വിവാദമായത്. സിഖ് സംഘടനയായ ശിരോമണി അകാലി ദൾ വക്താവ് മഞ്ജിന്ദർ സിംഗ് സിർസ ഉൾപ്പടെ നിരവധി ആളുകൾ സൗലേഹ തലമറച്ചിലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
പരിശുദ്ധമായ സ്ഥലത്തെ ബഹുമാനിക്കുക എന്നതാണ് ദർബാർ സാഹിബിൽ തലമറക്കുന്നതു കൊണ്ട് അർത്ഥമാക്കുന്നതെന്ന് സമൂഹമാധ്യമങ്ങളിൽ അഭിപ്രായമുയർന്നു.
സംഭവത്തിൽ സൗലേഹ തന്‍റെ സ്വന്തം ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയും മാപ്പ് പറഞ്ഞു. താൻ മനപ്പൂർവം ആരെയും അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും സിഖ് സമൂഹത്തെ ബഹുമാനിക്കുന്നതായും അവർ വ്യക്താക്കി. ഫോട്ടോ ഷൂട്ടിന്‍റെ ഭാഗമായല്ല ചിത്രങ്ങൾ പകർത്തിയതെന്ന് സൗലേഹയും വസ്ത്ര വ്യാപര ബ്രാന്‍റും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.