അമൃത്സർ: പത്മശ്രീ ജേതാവും സിഖ് ആത്മീയ ഗായകനുമായ നിർമൽ സിങ് ഖൽസ കൊറോണ വൈറസ് ബാധിച്ച് മരിച്ചു. പഞ്ചാബിലെ അമൃത് സറിൽ ഇന്ന് പുലർച്ചെ 4.30 ഓടെയാണ് മരണം. 62 വയസ്സായിരുന്നു. സുവർണ്ണ ക്ഷേത്രത്തിലെ മുൻ 'ഹുസൂരി രാഗി' ആയിരുന്നു അദ്ദേഹം. p>
ബുധനാഴ്ച അദ്ദേഹത്തെ വെൻറിലേറ്ററിലേക്ക് മാറ്റിയിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളാണ് അദ്ദേഹത്തിന്റെ നില വഷളാക്കിയതെന്ന് പഞ്ചാബിലെ കോവിഡ് 19 സംബന്ധിച്ച പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന കെ.ബി.എസ്. സിദ്ധു പറഞ്ഞു. ഇതോടെ പഞ്ചാബിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.
അടുത്തിടെ വിദേശത്തുനിന്ന് മടങ്ങിയെത്തിയ നിർമൽ സിങ്ങിനെ ശ്വാസ തടസ്സമടക്കമുള്ള രോഗങ്ങളെ തുടർന്ന് മാർച്ച് 30നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനിടയിൽ കൊറോണ സ്ഥിരീകരിക്കുകയായിരുന്നു.
വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ശേഷം ഡൽഹിയിലും ചണ്ഡിഗഢിലുമായി അദ്ദേഹം മത സമ്മേളനങ്ങളിൽ പങ്കെടുത്തിരുന്നതായും അധികൃതർ അറിയിച്ചു. കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കുമൊപ്പം മാർച്ച് 19ന് ചണ്ഡിഗഢിലെ ഒരു വീട്ടിൽ 'കീർത്തന'വും നടത്തി. നിർമ്മൽ സിങ്ങിെൻറ രണ്ട് പെൺമക്കൾ, മകൻ, ഭാര്യ, ഡ്രൈവർ എന്നിവരെയും അദ്ദേഹവുമായി അടുത്തിടപഴകിയ മറ്റു ആറു പേരേയും ഐസൊലേഷനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
2009ലാണ് നിർമൽ സിങ്ങിന് പത്മശ്രീ ലഭിച്ചത്. സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബിലെ 'ഗുർബാനി'യിലെ 31 രാഗങ്ങളിലെയും ജ്ഞാനത്തിലൂടെ പ്രസിദ്ധനായ ആളാണ് നിർമൽ സിങ്. പഞ്ചാബിൽ 46 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.