ഹൈദരാബാദ്: കർണാടക മന്ത്രി ഈശ്വരപ്പയുടേത് നാണംകെട്ട നിലപാടെന്നും ഹിന്ദുത്വയും ഭരണഘടനയും ഒന്നിച്ചുപോകില്ലെന്നും എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. ബെളഗാവി ഹിന്ദുത്വയുടെ കേന്ദ്രമാണെന്നും ലോക്​സഭ ഉപതെരഞ്ഞെടുപ്പിൽ മുസ്​ലിം സ്ഥാനാർഥി ഉണ്ടാകില്ലെന്നുമുള്ള ഈശ്വരപ്പയുടെ പരാമർശനത്തിന് മറുപടി നൽകുകയായിരുന്നു ഉവൈസി.

'കെ.എസ്. ഈശ്വരപ്പയുടെ മുസ്ലീം സ്ഥാനാർത്ഥിയുണ്ടാകില്ല എന്ന പരാമർശം ലജ്ജാകരവും വെറുപ്പുളവാക്കുന്നതുമാണ്. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന് ഭരണഘടനയുമായി യോജിക്കാൻ കഴിയില്ല'-ഉവൈസി പറഞ്ഞു. ഹിന്ദുത്വക്ക് സമത്വത്തിൽ വിശ്വാസമില്ലെന്നും സ്വാതന്ത്ര്യം, സാഹോദര്യം തുടങ്ങിയ മൂല്യങ്ങൾക്കൊപ്പം അത് നിലനിൽക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെളഗാവി ലോക്​സഭ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ മുസ് ലിം സമുദായത്തിൽ നിന്നുള്ളയാളെ ഒരിക്കലും സ്ഥാനാർഥിയാക്കില്ലെന്നായിരുന്നു കര്‍ണാടക ഗ്രാമവികസന പഞ്ചായത്ത്‌ രാജ് മന്ത്രി കെ.എസ്. ഈശ്വരപ്പ ശനിയാഴ്ച പറഞ്ഞത്. ഹിന്ദുത്വയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ബെളഗാവിയിൽ ഹിന്ദുത്വ പ്രചാരകര്‍ക്കേ സീറ്റ്​ നല്‍കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ മുമ്പും ഇത്തരത്തിലുള്ള വിവാദ പ്രസ്താവനകൾ ഈശ്വരപ്പ നടത്തിയിട്ടുണ്ട്. കുറുബ, ലിംഗായത്ത്, വൊക്കലിംഗ, ബ്രാഹ്മിണ്‍ സമുദായങ്ങളില്‍ ഏതെങ്കിലും ഒരു വിഭാഗത്തിൽനിന്നുള്ളയാളെ സ്ഥാനാർഥിയാക്കും. എന്നാൽ, ഒരിക്കലും മുസ്​ലിമിന് സീറ്റ് നൽകില്ല.

ജനങ്ങളുടെ വിശ്വാസം നേടിയെടുത്ത് ജയിക്കാന്‍ പറ്റുന്ന സ്ഥാനാര്‍ഥിയെ ചർച്ച ചെയ്ത് കേന്ദ്ര- സംസ്ഥാന നേതാക്കള്‍ ചേര്‍ന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലിലും ഈശ്വരപ്പ മുസ് ലിം സമുദായത്തിൽനിന്നുള്ളവരെ ബി.ജെ.പി സ്ഥാനാർഥിയാക്കില്ലെന്ന പ്രസ്താവന നടത്തിയിരുന്നു. കൊപ്പാലിൽ മുസ് ലിംങ്ങൾക്ക് സീറ്റ് നൽകില്ലെന്ന് പറഞ്ഞ അന്നത്തെ പ്രസ്താവനയും വിവാദമായിരുന്നു. ബെളഗാവിയിൽനിന്നുള്ള ലോക്സഭ എം.പിയും റെയില്‍വേ സഹമന്ത്രിയുമായ സുരേഷ് അംഗഡി കോവിഡ് ബാധിച്ച് മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പിനുള്ള സാഹചര്യമൊരുങ്ങിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.