ധാക്ക: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ബുധനാഴ്ച ഇന്ത്യ നടത്തിയ സൈനിക നീക്കത്തിൽ ജയ്ഷെ മുഹമ്മദ് തലവൻ മസ്ഊദ് അസ്ഹറിന്റെ വീട് തകർന്നതായും കുടുംബത്തിലെ 14 പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ 10 പേർ കുടുംബാംഗങ്ങളും നാലുപേർ അടുത്ത അനുയായികളുമാണ്. പാർലമെന്റ് ഭീകരാക്രമണത്തിന്റെ തലവനാണ് മസ്ഊദ് അസ്ഹർ. ഇക്കാര്യം ജെയ്ഷെ മുഹമ്മദ് സ്ഥിരീകരിച്ചിട്ടുണ്ട്.
കൊല്ലപ്പെട്ടവരിൽ മസ്ഊദ് അസ്ഹറിന്റെ മൂത്ത സഹോദരിയും അവരുടെ ഭർത്താവുമുണ്ടെന്ന് ബി.ബി.സി ഉർദു റിപ്പോർട്ട് ചെയ്തു. അനന്തരവും ഭാര്യയും കുട്ടികളുമടക്കം 10 പേരാണ് മരിച്ചത്.
ബുധനാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 1.05നായിരുന്നു കരസേനയുടെ ആക്രമണം. പഹൽഗാമിൽ 26പേരുടെ ജീവനെടുത്ത ഭീകരരുടെ ആക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യയുടെ നീക്കം. പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് കരസേന തകർത്തത്. നാല് ജയ്ശെ മുഹമ്മദ്, മൂന്ന് ലശ്കറെ ത്വയ്യിബ, രണ്ട് ഹിസ്ബുൽ മുജാഹിദീൻ കേന്ദ്രങ്ങളാണ് സൈന്യം തകർത്തത്. പാക് സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചിട്ടില്ലെന്നും കരസേന വ്യക്തമാക്കി. ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. 55 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ആക്രമണമുണ്ടായ വിവരം പാക് പ്രധാനമന്ത്രിയും സ്ഥിരീകരിച്ചിട്ടുണ്ട്.
കൂടുതൽ വിശദാംശങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിന് ശേഷം നീതി നടപ്പാക്കിയെന്ന് സൈന്യം എക്സിൽ കുറിച്ചു. കോട്ട്ലി, മുറിദ്കെ, ബഹാവൽപൂർ, ചക് അമ്രു, ഭിംബർ, ഗുൽപൂർ, സിയാൽകോട്ട്, മുസാഫറബാദ്, ഭാഗ് എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്. പഹൽഗാമിൽ കഴിഞ്ഞമാസം 22ന് വിനോദ സഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. ഇതിന് തിരിച്ചടിനൽകാൻ സൈന്യത്തിന് സർക്കാർ പൂർണ അധികാരം നൽകിയിരുന്നു. തിരിച്ചടിയുടെ സമയവും സ്ഥലവും സൈന്യത്തിന് തീരുമാനിക്കാമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.