ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ലണ്ടൻ പ്രസംഗത്തിന്റെ പേരിൽ സ്തംഭനാവസ്ഥയിലായ പാർലമെന്റിലെ ഇപ്പോഴത്തെ അവസ്ഥ ചർച്ചയിലൂടെ മാത്രമേ പരിഹരിക്കാൻ കഴിയൂവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എന്നാൽ പ്രതിപക്ഷം ചർച്ചക്ക് മുന്നോട്ടുവന്നാൽ മാത്രമേ അത് സാധിക്കുകയുള്ളൂ. അവർ ഒരു ചുവട് മുന്നോട്ടുവെച്ചാൽ സർക്കാർ രണ്ടു ചുവട് മുന്നോട്ട് വെക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. ഡൽഹിയിൽ നടന്ന ഇന്ത്യ ടുഡെ കോൺക്ലെവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില പ്രശ്നങ്ങൾ രാഷ്ട്രീയത്തിനും അതീതമാണ്. വിദേശമണ്ണിൽ ആഭ്യന്തര കാര്യങ്ങൾ ചർച്ചചെയ്യാൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി പോലും തയാറായിരുന്നില്ല എന്ന കാര്യവും അമിത് ഷാ ചൂണ്ടിക്കാട്ടി.
സ്പീക്കർക്കു മുന്നിലല്ലാതെ നമുക്കൊന്നിരിക്കാം എന്നിട്ട് ചർച്ച ചെയ്യാം. അതിന് ആദ്യം അവരാണ് മുന്നോട്ട് വരേണ്ടത്. അതു സംഭവിച്ചാൽ പാർലമെന്റ് സമ്മേളനം നടക്കും. അതിനു പകരം നിങ്ങൾ പത്രസമ്മേളനം നടത്തിയതുകൊണ്ടൊന്നും ഒരു കാര്യവുമില്ല. എന്നാൽ ഞങ്ങൾ മുൻകൈ എടുത്തിട്ടും പ്രതിപക്ഷം സഹകരിക്കുന്നില്ല. അവർ മാധ്യമങ്ങളോടാണ് സംസാരിക്കുന്നത്. പാർലമെന്റിൽ സംസാരിക്കാൻ സ്വാതന്ത്ര്യം വേണമെന്ന മുദ്രാവാക്യം ഉണ്ടാക്കിയെടുത്തിരിക്കുകയാണ് അവർ. എന്നാൽ പാർലമെന്റിൽ സമ്പൂർണമായ ആവിഷ്‍കാര സ്വാതന്ത്ര്യമുണ്ട്. ആരും നിങ്ങളെ സംസാരിക്കുന്നതിൽ നിന്ന് തടയില്ല. എല്ലാവരും നിയമമനുസരിച്ച് പ്രവർത്തിക്കണമെന്നും അമിത് ഷാ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.