കൊൽക്കത്ത: 'ഈ വർഷത്തെ ഏറ്റവും ഉയർന്ന മാർക്ക് 499 ആണ്. അത് കിട്ടിയത് ഒരു മുസ്ലിം കുട്ടിക്കാണ്. അവൾ മുർഷിദാബാദിൽനിന്നുള്ള മുസ്ലിം കുട്ടിയാണ്' -സംസ്ഥാനത്തെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഔദ്യോഗിക പ്രഖ്യാപ നത്തിനിടെ ടോപ്പറായ മിടുക്കിയുടെ പേരു പറയാതെ ബംഗാൾ ഹയർ സെക്കൻഡറി എജുക്കേഷൻ കൗൺസിൽ മേധാവിയായ മഹുവ ദാസ് അവളുടെ മതമാണ് വെളിപ്പെടുത്തിയത്. ഇതേ തുടർന്ന് ഇവർക്കെതിരെ കടുത്ത പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയർന്നത്.
മഹുവയെ തൽസ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി രാഷ്ട്രീയ, മത സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. വിദ്യാർഥി സംഘടനയായ ഛത്ര പരിഷത്ത് മഹുവ ദാസിനെതിരെ വെള്ളിയാഴ്ച പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ഇവരുടെ ഓഫിസിന് പുറത്ത് പ്രതിഷേധത്തിനെത്തിയ മറ്റൊരു സംഘവും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
'ഇത് വളരെ ലജ്ജാകരവും ദൗർഭാഗ്യകരവുമാണ്. ഇതിനെ ഞങ്ങൾ അപലപിക്കുന്നു. ആ കുട്ടിയുടെ പേരു പറയുന്നതിനുപകരം അവർ അവളുടെ മതമാണ് ഉയർത്തിക്കാട്ടിയത്.' -ബംഗാൾ ഇമാം അസോസിയേഷൻ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. മഹുവയെ തൽസ്ഥാനത്തുനിന്ന് നീക്കണമെന്ന് അസോസിയേഷൻ മുഖ്യമന്ത്രി മമത ബാനർജിയോട് ആവശ്യപ്പെട്ടു.
ഇത്തരമൊരു പരാമർശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് തൃണമൂൽ കോൺഗ്രസ് വക്താവ് തപസ് റോയ് പറഞ്ഞു. 'ആ കുട്ടിയെ ഒരു വിദ്യാർഥിയായോ പരീക്ഷാർഥിയായോ ആണ് അവർ സൂചിപ്പിക്കേണ്ടിയിരുന്നത്.' കോൺഗ്രസിന്‍റെ വിദ്യാർഥി വിഭാഗവും മഹുവക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. അവർ മാപ്പുപറയുകയോ സ്ഥാനമൊഴിയുകയോ ചെയ്യണമെന്ന് എൻ.എസ്.യു ഐ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.