ജയ്പൂർ: ‘ബിരിയാണി കൊടുക്കാത്തതിന് തബ്ലീഗുകാർ അധിക്ഷേപിക്കുന്നതിനാലും ദേഹത്ത് തുപ്പുന്നതിനാലും നൂറിലേറെ നഴ്സുമാർ കൂട്ടത്തോടെ രാജി വെച്ചു’ - ഏപ്രിൽ 28ന് ഋഷി രജ്പുത് എന്നയാൾ ട്വീറ്റ് ചെയ്തതാണിത്. ജലാവർ മെഡിക്കൽ കോളജിനെ സംബന്ധിച്ച ഇൗ ചൂടുള്ള ‘കള്ള വാർത്ത’ ആയിരക്കണക്കിനാളുകളാണ് ഏറ്റുപിടിച്ചത്.
ഋഷി വെറുതെ പറഞ്ഞുവെക്കുക മാത്രമല്ല ചെയ്തത്, തെളിവായി ഹിന്ദി വാർത്താ ചാനലായ ന്യൂസ് നേഷെൻറ സ്ക്രീൻഷോട്ടും പോസ്റ്റ് ചെയ്തിരുന്നു. ‘രാജസ്ഥാനിലെ ജലാവറിൽ നൂറിലധികം നഴ്സുമാർ രാജിവെച്ചു’വെന്ന് വെണ്ടക്ക അക്ഷരത്തിൽ എഴുതിയതായിരുന്നു ആ സ്ക്രീൻഷോട്ട്.
‘‘രാജസ്ഥാനിലെ ജലാവറിൽ 100 നഴ്‌സുമാർ ഒരുമിച്ച് രാജിക്കത്ത് നൽകി. ജമാഅത്തികൾ (തബ്ലീഗ് ജമാഅത്) അവരുടെ മേൽ തുപ്പുന്നു, വിവരംകെട്ട ഇവർ ഭക്ഷണം നൽകുന്നവരോട് ബിരിയാണി ആവശ്യപ്പെടുന്നു. കിട്ടിയില്ലെങ്കിൽ അവരെ വൃത്തികെട്ട രീതിയിൽ അധിക്ഷേപിക്കുന്നു’’ എന്നായിരുന്നു ഋഷിയുടെ വിവരണം. ഇതേ ആരോപണവുമായി യോഗി ദേവ്നാഥ് എന്നയാളും മറ്റൊരു ട്വീറ്റ് പോസ്റ്റ് ചെയ്തിരുന്നു. ഇതും നിരവധി പേർ പങ്കുവെച്ചു. കൂടാതെ വാട്സാപ്, ഫേസ്ബുക് ഗ്രൂപ്പുകളിലും ഈ വിദ്വേഷ നുണ പാറി നടന്നു.
രാജി പ്രഖ്യാപിച്ചിരുന്നു; പക്ഷേ, കാരണം തബ്ലീഗല്ല
ട്വീറ്റിെൻറ പിന്നാമ്പുറം തേടി പുറപ്പെട്ട ആൾട്ട് ന്യൂസിലെ ജിഗ്നേഷ് പട്ടേൽ എന്ന മാധ്യമപ്രവർത്തകൻ ഈ വിദ്വേഷ പ്രചരണം പൊളിച്ചടുക്കി. അന്വേഷണത്തിൽ ജലവാറിലെ ആശുപത്രിയിൽ നഴ്സുമാർ രാജിപ്രഖ്യാപിച്ചതായി കണ്ടെത്തി. പക്ഷേ, കാരണം തബ്ലീഗോ തുപ്പലോ ഒന്നുമല്ല. കുറഞ്ഞ വേതനവും പി.പി.ഇ (വ്യക്തി സുരക്ഷ) കിറ്റുകൾ നൽകാത്തതുമാണ് നഴ്സുമാരെ ചൊടിപ്പിച്ചത്.
ഇതുസംബന്ധിച്ച് ട്വിറ്ററിൽ പരാമർശിച്ച ‘ന്യൂസ് നേഷൻ’ ചാനൽ തന്നെ ഏപ്രിൽ 27ന് അവരുടെ വെബ്‌സൈറ്റിൽ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. നഴ്‌സുമാരുടെ രാജിയെയും കാരണങ്ങളെയും വിശദമായി പറയുന്ന ആ റിപ്പോർട്ടിൽ ഒരിടത്തും തബ്ലീഗ്ജമാഅത്തിനെക്കുറിച്ച് പരാമർശം പോലുമില്ല.
നഴ്‌സുമാരുടെ കൂട്ടരാജിയെക്കുറിച്ച് പ്രാദേശിക വാർത്താ ഏജൻസിയായ ഫസ്റ്റ് ഇന്ത്യാ ന്യൂസ് രാജസ്ഥാനും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സഹപ്രവർത്തകരെ കോവിഡ് പരിശോധനക്ക് വിധേയമാക്കുകയും അവർക്ക് പിപിഇ കിറ്റുകൾ ലഭ്യമാക്കുകയും ചെയ്താൽ ജോലി പുനരാരംഭിക്കുമെന്നാണ് ഈ റിപ്പോർട്ടിൽ നഴ്സുമാർ പറയുന്നത്.
സോഷ്യൽ മീഡിയയിലെ ‘തുപ്പൽ രാജി’ ജലാവർ മെഡിക്കൽ കോളജിലെ ഡീൻ ദീപക് ഗുപ്തയും നിഷേധിച്ചു. തബ്ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട ഒരു കേസും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.