ന്യൂഡൽഹി: നീറ്റ്-യുജി വിവാദത്തിൽ ചോദ്യപേപ്പർ ചോർച്ച ഉണ്ടായിട്ടില്ലെന്നും ചില ചോദ്യങ്ങൾ മാത്രമാണ് പുറത്തായതെന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസി പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിൽ വിശദീകരണം നൽകി. 2026 മെയ് 3-ന് നടന്ന നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ വിശദീകരണം നല്‍കുന്നതിന് കമ്മിറ്റി എൻ.ടി.എയെ വിളിപ്പിക്കുകയായിരുന്നു. യോഗത്തിൽ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷി പങ്കെടുത്തു. പരീക്ഷയിൽ ക്രമക്കേടുകളും അപാകതകളും കണ്ടെത്തിയിട്ടുണ്ടെങ്കിലും അത് ഒരു പൂർണ്ണമായ ചോദ്യപേപ്പർ ചോർച്ചയായി കണക്കാക്കാൻ കഴിയില്ലെന്ന് എൻ.ടി.എ പാനലിനെ അറിയിച്ചതായാണ് വിവരം.
പരീക്ഷ റദ്ദാക്കിയത് 22 ലക്ഷത്തിലധികം വിദ്യാർഥികളെയാണ് ബാധിച്ചത്. തുടർന്ന് ജൂൺ 21ന് പുന:പരീക്ഷക്ക് ഉത്തരവിട്ടു. ക്രമക്കേടുകളോട് ഏജൻസി പുലർത്തുന്ന വിട്ടുവീഴ്ചയില്ലാത്ത സമീപനത്തിന്‍റെ ഭാഗമായാണ് പരീക്ഷ റദ്ദാക്കാനുള്ള തീരുമാനമെടുത്തതെന്നാണ് എൻ.ടി.എ കമ്മിറ്റിയെ അറിയിച്ചത്. ചോദ്യങ്ങളിൽ നേരിയ തോതിലുള്ള വിട്ടുവീഴ്ച ഉണ്ടായാൽ പോലും അത് പരീക്ഷാ പ്രക്രിയയിലുള്ള വിശ്വാസ്യതയെ തകർക്കുമെന്നും അവർ വാദിച്ചു.
ചോദ്യപേപ്പർ ചോർച്ച ഉണ്ടായിട്ടില്ലെന്ന് ഉദ്യോഗസ്ഥർ ആവർത്തിച്ചു. എന്നാൽ ചില ക്രമക്കേടുകൾ കാരണമാണ് മെയ് 12-ന് പരീക്ഷ റദ്ദാക്കേണ്ടി വന്നതെന്ന് സമ്മതിക്കുകയും ചെയ്തു. ഈ വിഷയം പിന്നീട് സി.ബി.ഐ അന്വേഷിച്ചതായും അന്വേഷണത്തിൽ ചില എൻ.ടി.എ ഉദ്യോഗസ്ഥരുടെയും ഉത്തർപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള അധ്യാപകരുടെയും പേരുകൾ ഉൾപ്പെടെ നിരവധി വിവരങ്ങൾ പുറത്തുവന്നിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.