മറ്റു പദവികളുണ്ടെങ്കിൽ എം.പി പെൻഷനില്ല; വ്യവസ്ഥകൾ കർക്കശമാക്കി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ലോക്സഭയിലെയും രാജ്യസഭയിലെയും മുൻഅംഗങ്ങൾക്ക് പെൻഷൻ ലഭിക്കുന്നതിന്റെ വ്യവസ്ഥകൾ കർക്കശമായി നടപ്പാക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. പുതിയ പദവികൾ വഹിച്ചുകൊണ്ട് മുൻ എം.പിയുടെ പെൻഷനും ആനുകൂല്യങ്ങളും കൈപ്പറ്റാൻ പാടില്ലെന്ന് വ്യക്തമാക്കുന്ന വ്യവസ്ഥകളും അപേക്ഷ മാതൃകയും ഗസറ്റിൽ വിജ്ഞാപനം ചെയ്തു.

പാര്‍ലമെന്റ് അംഗമായിരുന്നതിന് ശേഷം എം.എൽ.എ ആകുന്നവര്‍ക്കും മുന്‍ എംപി എന്ന നിലയില്‍ പെന്‍ഷന് അർഹതയില്ല. കേന്ദ്ര, സംസ്ഥാന സർക്കാറിന്റെയോ തദ്ദേശ സ്ഥാപനത്തിന്റെയോ പദവികളിലിരുന്ന് ശമ്പളാനുകുല്യങ്ങൾ പറ്റുന്നവർ മുൻ എം.പി പെൻഷന് അർഹരല്ല.

രാഷ്ട്രപതിയോ ഉപരാഷ്ട്രപതിയോ ആയിരുന്നവർക്കും മുന്‍ എംപി എന്ന നിലയില്‍ പെന്‍ഷന് അര്‍ഹതയില്ല. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ പദവികള്‍, എം.എൽ.എ സ്ഥാനം, തദ്ദേശ സ്ഥാപന പദവി തുടങ്ങിയവ വഹിക്കുന്നില്ലെന്ന ഡിക്ലറേഷനിൽ മുൻ എം.പിമാർ പെൻഷൻ അപേക്ഷക്കൊപ്പം ഒപ്പിട്ടു കൊടുക്കണം. ഇത്തരമൊരു സ്വയം പ്രസ്താവന പെൻഷൻ അപേക്ഷക്കൊപ്പം നേരത്തെ ഉണ്ടായിരുന്നില്ല.

സ്വയം പ്രസ്താവനക്കു വിരുദ്ധമായി പെൻഷൻ പറ്റുന്നതായി കണ്ടാൽ രാജ്യസഭ, ലോക്സഭ സെക്രട്ടേറിയറ്റിന് തുടർ നടപടി സ്വീകരിക്കാൻ കഴിയും.

ഒരേസമയം പ്രതിഫലവും പെൻഷനും മുൻഎം.പിമാർ വാങ്ങാൻ പാടില്ലെന്ന നിയമഭേദഗതി സർക്കാർ രണ്ടു വർഷം മുമ്പ് കൊണ്ടുവന്നതാണ്. എന്നാൽ, അത് പാലിക്കപ്പെടുന്നില്ല. 

Tags:    
News Summary - No pension for former MP if sitting MLA, single pension for elected representative

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.